ജനുവരിയിൽ മൊത്തവില നാണയപ്പെരുപ്പം 4.73%
കൊച്ചി: അവശ്യവസ്‌തുക്കൾക്ക് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം ഉപഭോക്തൃ (റീട്ടെയിൽ) നാണയപ്പെരുപ്പം കുത്തനെ കൂടിയെങ്കിലും ഇതിന് കടകവിരുദ്ധമായി മൊത്തവില (ഹോൾസെയിൽ) നാണയപ്പെരുപ്പം രണ്ട് വർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ നവംബറിൽ 6.12 ശതമാനവും ഡിസംബറിൽ 4.95 ശതമാനവുമായിരുന്നു മൊത്തവില നാണയപ്പെരുപ്പം.
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമായതിനാൽ മൊത്തവില നാണയപ്പെരുപ്പം കുറഞ്ഞത് പലിശനിരക്ക് വർദ്ധനയെ തടയില്ല. റീട്ടെയിൽ നാണയപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. കഴിഞ്ഞമാസം ഇത് 6 ശതമാനവും കടന്ന് 6.52 ശതമാനത്തിലെത്തി.
നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയസമിതി കഴിഞ്ഞ ആറ് യോഗങ്ങളിലും മുഖ്യ പലിശനിരക്ക് കൂട്ടിയിരുന്നു. റീട്ടെയിൽ നാണയപ്പെരുപ്പം പരിധിവിട്ടതിനാൽ അടുത്തയോഗത്തിലും പലിശവർദ്ധന പ്രതീക്ഷിക്കാം.
ആശങ്കയായി ഭക്ഷ്യവിലപ്പെരുപ്പം
റീട്ടെയിൽ നാണയപ്പെരുപ്പം കഴിഞ്ഞമാസം പരിധിവിട്ടുയരാൻ മുഖ്യകാരണം ഭക്ഷ്യോത്‌പന്നങ്ങളുടെ വിലവർദ്ധനയാണ്. റീട്ടെയിൽ ഭക്ഷ്യവിലപ്പെരുപ്പം ഡിസംബറിലെ 4.19 ശതമാനത്തിൽ നിന്ന് 5.94 ശതമാനത്തിലേക്കാണ് ജനുവരിയിൽ ഉയർന്നത്. ഇതാണ് റിസർവ് ബാങ്കിനെ ആശങ്കപ്പെടുത്തുന്നത്.
കഴിഞ്ഞമാസം മൊത്തവില നാണയപ്പെരുപ്പം താഴ്‌ന്നെങ്കിലും മൊത്ത ഭക്ഷ്യവിലപ്പെരുപ്പം കൂടിയെന്ന തിരിച്ചടിയുമുണ്ട്. ഡിസംബറിലെ നെഗറ്റീവ് 1.25 ശതമാനത്തിൽ നിന്ന് പോസിറ്റീവ് 2.38 ശതമാനത്തിലേക്കാണ് വർദ്ധന.
വില കൂടിയത്
ഭക്ഷ്യോത്‌പന്നങ്ങൾ : ധാന്യങ്ങൾ, നെല്ല്, ഗോതമ്പ്, പയർവർഗങ്ങൾ, ഉള്ളി, പഴവർഗങ്ങൾ, പാൽ.
വില കുറഞ്ഞത്
ഉരുളക്കിഴങ്ങ്, മുട്ട, മീൻ, ഇറച്ചി, ഇന്ധനം, വൈദ്യുതി, നിർമ്മിത ഉത്‌പന്നങ്ങൾ, കെമിക്കൽ, കെമിക്കൽ ഉത്‌പന്നങ്ങൾ, വസ്‌ത്രങ്ങൾ, ക്രൂഡോയിൽ, പ്രകൃതിവാതകം.
15.88%
കഴിഞ്ഞവർഷം മേയിൽ മൊത്തവില നാണയപ്പെരുപ്പം 15.88 ശതമാനമായിരുന്നു. 1991ന് ശേഷമുള്ള ഏറ്റവും ഉയരമായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |