തിരുവനന്തപുരം: യുവസംവിധായിക നയനയുടെ മരണത്തെപ്പറ്റി തങ്ങൾക്കൊന്നുമറിയില്ലെന്ന് നയനയെ മരിച്ചനിലയിൽ കണ്ടെത്തിയ വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾ. നയന മരണപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ആൽത്തറയിലെ വീട്ടിൽ നിന്ന് കൊല്ലത്തെ സ്വന്തം വീട്ടിലേക്ക് പോയതിനാൽ മരണകാരണമോ മൃതദേഹം കണ്ടെത്തിയ ദിവസത്തെ കാര്യങ്ങളോ തങ്ങൾക്കറിയില്ലെന്നാണ് ഇവർ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ജോലി സംബന്ധമായി ഏതാനും വർഷങ്ങളായി ഇവിടെ വാടകയ്ക്ക് താമസക്കാരാണ് ഇവർ. മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പ് നയനയെ താമസസ്ഥലത്തെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. നയനയെ പുറത്ത് കാണാതിരുന്നതിനാൽ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്താനിടയായത്. അയൽക്കാരുടെ സഹായത്തോടെ അന്ന് ആശുപത്രിയിലെത്തിക്കുകയും നയനയുടെ വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായശേഷം വീട്ടുകാർ നയനയെ അഴീക്കലിലെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിന്നീട് ചികിത്സ നൽകിയിരുന്നു.
നയനയുമായി സൗഹൃദവും പരിചയവുമുണ്ടെങ്കിലും വ്യക്തിപരമായ കൂടുതൽ കാര്യങ്ങളൊന്നും അറിയില്ല. സിനിമാരംഗത്തുള്ളവരും അല്ലാത്തവരുമായി സുഹൃത്തുക്കളായ ധാരാളം പേർ നയനയെ കാണാനെത്താറുണ്ടായിരുന്നു. അടുത്തിടെ പുറത്തുവന്ന ചില വാർത്തകളിൽ നിന്നാണ് മരണത്തിലെ സംശയത്തെപ്പറ്റിയും മറ്റുമുള്ള കാര്യങ്ങൾ അറിഞ്ഞതെന്നും ഇവർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. പ്രവാസിയായ ആൽത്തറയിലെ വീടിന്റെ ഉടമയുടെ മൊഴിയും അന്വേഷണ സംഘം ഓൺലൈനായി രേഖപ്പെടുത്തി. വീട്ടുടമയുടെ മൊഴിയിലും മരണത്തിൽ മറ്റ് സംശയങ്ങളുള്ളതായ യാതൊരു സൂചനകളുമില്ലെന്നാണ് വിവരം. എന്നാൽ മൊഴികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണസംഘം തയാറായിട്ടില്ല. ആൽത്തറയിലെ വീടിന്റെ പരിസരത്തുള്ള ചിലരെയും കേസുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉന്നയിക്കുന്നവരെയും വരും ദിവസങ്ങളിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചേക്കും. മൊഴിയെടുക്കൽ പൂർത്തിയാക്കിയശേഷമാകും അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |