സപ്ലൈകോയ്ക്ക് നെല്ല് നൽകിയ കർഷകർ ആശങ്കയിൽ
എഴുകോൺ : സപ്ലൈകോ സംഭരിച്ച ഒന്നാം വിള നെല്ലിന്റെ വില കിട്ടാത്തവർക്ക് കേരള ബാങ്ക് നൽകുന്ന വായ്പയുടെ വ്യവസ്ഥകൾ കർഷകർക്കിടയിൽ ആശങ്ക പടർത്തുന്നു. സപ്ലൈകോ പണം നൽകിയില്ലെങ്കിൽ കർഷകർ പലിശ സഹിതം മടക്കി നൽകണമെന്നും അല്ലാത്ത പക്ഷം, സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യുമെന്ന വ്യവസ്ഥയാണ് ആശങ്കപ്പെടുത്തുന്നത്.
സപ്ലൈകോയുമായുണ്ടാക്കിയ ധാരണ പ്രകാരം കേരള ബാങ്കാണ് ലോൺ നൽകുന്നത്. കർഷകർ നൽകിയ നെല്ലിന്റെ വിലയ്ക്ക് തുല്യമായ തുകയാണ് ലോണായി അനുവദിക്കുന്നത്. സപ്ലൈകോ നൽകുന്ന പാഡി റസീപ്റ്റ് ഷീറ്റ് പ്രകാരമാണ് തുക നിശ്ചയിക്കുന്നത്. ഇതിനായി കെ.വൈ.സി രേഖകൾ നൽകി കർഷകർ കേരള ബാങ്കിൽ സീറോ ബാലൻസ് അക്കൗണ്ട് തുറക്കുകയും ജപ്തി ഭീഷണി ഉൾപ്പെടുന്ന ഉടമ്പടി പത്രം ഒപ്പിട്ടു നൽകുകയും വേണം.
കർഷകർക്ക് അക്കൗണ്ടുള്ള ബാങ്കുകൾ വഴിയാണ് നിലവിൽ നെൽ വില നൽകി വരുന്നത്.
ഒന്നാം വിളയ്ക്ക് സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുക്കാൻ സർക്കാർ പണം നൽകാതെ വന്നതോടെയാണ് കേരള ബാങ്കിനെ ലോണിനായി ആശ്രയിക്കേണ്ടി വന്നത്. രണ്ടാം വിള കൊയ്യാറായിട്ടും ഒന്നാംവിള നെല്ലിന്റെ വില കിട്ടാതെ വന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പലരും കടക്കെണിയിൽ അകപ്പെടുന്ന സ്ഥിതിയും ഉണ്ടായി.
400 കോടിയിലധികം രൂപയാണ് ഒന്നാം വിളയുടെ സംഭരണത്തിന് ആവശ്യമായി വരുന്നത്. പകുതിയോളം രൂപ ഇനിയും കർഷകർക്ക് കൊടുത്തു തീർക്കാനുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രതിഷേധിക്കും
കർഷകർ ഇപ്പോൾ തന്നെ കടക്കെണിയിലാണ്. അന്യായമായ വ്യവസ്ഥകളിലൂടെ കർഷകരെ ദ്രോഹിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തും.
ബി. ചന്ദ്രശേഖരൻ പിള്ള
സെക്രട്ടറി, പാട്ടുപുരയ്ക്കൽ പാടശേഖര സമിതി, കരീപ്ര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |