തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടയമില്ലാത്ത മുഴുവൻ ഭൂഉടമകൾക്കും പട്ടയം നൽകാൻ റവന്യു വകുപ്പ് പ്രഖ്യാപിച്ച പ്രത്യേക മിഷൻ അടുത്ത മാസം പ്രവർത്തനം തുടങ്ങും. ഇതിന്റെ രൂപരേഖ തയ്യാറാക്കി മാർച്ച് ആദ്യവാരം നടക്കുന്ന റവന്യു സെക്രട്ടേറിയറ്റിൽ നൽകാൻ ലാൻഡ് റവന്യു കമ്മീഷണറെ ചുമതലപ്പെടുത്തി
. രൂപരേഖയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ലാൻഡ് റവന്യു കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സെൽ പട്ടയ മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംസ്ഥാനത്തെ എല്ലാ അസംബ്ളി മണ്ഡലങ്ങളിലും എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിക്കും. പട്ടയമില്ലാത്ത ഭൂ ഉടമകളെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയാണ് ലക്ഷ്യം. കോളനികളിൽ താമസിക്കുന്ന, പട്ടയമില്ലാത്ത 11,000 പേരെ കണ്ടെത്തിയിട്ടുണ്ട്. കോളനി , മലയോര പട്ടയങ്ങൾ സമ്പൂർണമായി വിതരണം ചെയ്യും..രണ്ടാം പിണറായി സർക്കാർ ആദ്യ വർഷത്തിൽ രണ്ടാം നൂറ് ദിന പദ്ധതിയിലുൾപ്പെടുത്തി 50,614 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
കോന്നി സംഭവം
പരിശോധിക്കും
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദ യാത്ര പോയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടി ശുപാർശ ചെയ്യാൻ റവന്യു സെക്രട്ടറി എ.ജയതിലകിനെ ഇന്നലെ ചേർന്ന റവന്യു സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തി. ജീവനക്കാർ നിയമാനുസൃതം അവധിയെടുത്താണ് പോയതെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. അങ്ങനെയെങ്കിൽ ആർക്കെതിരെയും നടപടി സ്വീകരിക്കാനാവില്ല. എന്നാൽ ജീവനക്കാർ കൂട്ടത്തോടെ ഇല്ലാതിരുന്നത് ഓഫീസ് പ്രവർത്തനത്തെ ബാധിച്ചു. റവന്യു ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിന് രൂപരേഖ തയ്യാറാക്കാനും റവന്യു സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ സംഘടനകളുമായും ചർച്ച നടത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |