വെള്ളറട: അതിർത്തി ഗ്രാമങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്ല. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുകളുടെ വിൽപ്പന വ്യാപകമാകുന്നു. പരിശോധന നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ആരോഗ്യവകുപ്പ് അധികൃതരും പരിശോധന നടത്തുന്നില്ല. അതിനാൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കാൻ കച്ചവടകാർക്ക് ഒരു പേടിയുമില്ല. വിഷം കലർന്ന ഭക്ഷ്യവസ്തുക്കളാണ് വ്യാപകമായി ഗ്രാമങ്ങളിൽ വിൽപ്പനയ്ക്കെത്തുന്നത്. അതിർത്തി കടന്നെത്തുന്ന ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല. തമിഴ്നാട്ടിൽ നിന്നും വ്യാപകമായി പാൽ ഉത്പന്നങ്ങളും വിവിധതരത്തിലുള്ള ശീതള പാനീയങ്ങളും അച്ചാറുകളും വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. മത്സ്യച്ചന്തകളിൽ വിൽപ്പനയ്ക്ക് എത്തുന്ന മത്സ്യങ്ങൾ ഏറെയും മാസങ്ങൾ കഴിഞ്ഞതാണ്.
മലയോര അതിർത്തി ഗ്രാമങ്ങളിലും മായം കലർന്ന ഭക്ഷണ പദാർത്ഥങ്ങളാണ് വിൽക്കുന്നത്. മുൻ കാലങ്ങളിൽ ആരോഗ്യവകുപ്പ് കാര്യമായ പരിശോധന നടത്തിയിരുന്നു. എന്നാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരിശോധനച്ചുമതല നൽകിയതോടുകൂടി ആരോഗ്യവകുപ്പിന്റെ പരിശോധന നിലച്ചു.
എന്നാൽ ഭക്ഷ്യസുരക്ഷ വിഭാഗം മലയോര പ്രദേശങ്ങളെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. ഓണക്കച്ചവടം ലക്ഷ്യമാക്കി അന്യ സംസ്ഥാനങ്ങളിൽ നിന്ന് കവറിലും കുപ്പികളിലും നിറച്ച ഭക്ഷ്യ വസ്തുക്കൾ എത്തുന്നു. ഇവയുടെ പുറത്ത് ഉത്പാദിപ്പിച്ചവരുടെ പേരോ അഡ്രസോ ഇല്ല. എത്രദിവസം ഉപയോഗിക്കും എന്നുപോലും രേഖപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഭക്ഷ്യ വസ്തുക്കൾക്ക് കച്ചവടക്കാർക്ക് ഏറെ ലാഭം ലഭിക്കുന്നതുകാരണം വിൽക്കാൻ ഒരു മടിയുമില്ല.
അനധികൃത കശാപ്പുശാലകളിലേക്ക് തമിഴ്നാട്ടിൽ നിന്ന് യാതൊരുവിധ പരിശോധനയുമില്ലാതെ കൊണ്ടുവരുന്ന രോഗം ബാധിച്ച കന്നുകാലികളെ വരെ ഇറച്ചിയാക്കി വില്പന നടത്തുന്ന സംഘങ്ങളും സജീവമാണ്. ഭക്ഷ്യസുരക്ഷാവിഭാഗം കാര്യമായ പരിശോധനകൾ അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയില്ലെങ്കിൽ ജനങ്ങൾ വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് അടിമയാകുമെന്ന കാര്യത്തിൽ സംശയമില്ല.
പഴകിയ മത്സ്യങ്ങളും വ്യാപകം
ചീഞ്ഞ മത്സ്യങ്ങൾ രാസവസ്തുകൾ ഉപയോഗിച്ച് കൊണ്ടുവന്ന് വ്യാപകമായി കച്ചവടം ചെയ്യുന്നു. വില കുറച്ച് കിട്ടുന്നതുകാരണം ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്ന ഹോട്ടലുകളിൽ പോലും ചീഞ്ഞ മത്സ്യമാണ് പാകം ചെയ്ത് വിൽപ്പന നടത്തുന്നത്. എന്നാൽ ഇതൊന്നും അതികൃതർ കാണുന്നില്ല. ഇതിനു പുറമേ തമിഴ് നാട്ടിൽ നിന്നും അതിർത്തി റോഡുകളിലൂടെ ഒരു പരിശോധനയുമില്ലാതെയാണ് കശാപ്പിന് കന്നുകാലികളെയും കൊണ്ടുവരുന്നത്. ഇത് അനധികൃത കശാപ്പുശാലകളിൽ രോഗബാധയുണ്ടോ എന്ന പരിശോധന പോലും ഇല്ലതെയാണ് മാംസമാക്കി വിൽപ്പന നടത്തുന്നത്.
മായം കലർന്നെത്തുന്നത്
കൃത്രിമ പാൽ
പാൽ ഉത്പന്നങ്ങൾ
ചീഞ്ഞ മത്സ്യങ്ങൾ
വ്യാജ തേയിലപ്പൊടി
ഇറച്ചിക്കായി രോഗംബാധിച്ച കന്നുകാലികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |