കോഴിക്കോട്: പട്ടാപ്പകൽ കരിക്കാംകുളം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. പൊറ്റമ്മൽ തട്ടാർകണ്ടിമീത്തൽ ജസ്റ്റിൻ സതീഷ് എന്ന സതി (41)യെയാണ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.ഇ.ബൈജുവിന്റെ നിർദ്ദേശ പ്രകാരം ടൗൺ അസി.കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്ന് പിടികൂടിയത്.
15ന് ഉച്ചയ്ക്ക് പാവമണി റോഡിൽ കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോകുന്ന ഇട റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. തുടർന്ന് പ്രതി കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കറങ്ങിനടക്കാറുണ്ടെന്ന് വ്യക്തമായി.
ഇതിനിടെ പ്രതിയുടെ തമിഴ്നാട്ടിലെ പെൺ സുഹൃത്തിനെകുറിച്ച് ഇൻസ്പെക്ടർ എൻ.പ്രജീഷിന് വിവരം ലഭിച്ചതോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവെച്ചാണ് പിടികൂടിയത്. കഴുത്തിന് കുത്തേറ്റ കരിക്കാംകുളം സ്വദേശി അബ്ദുൾ റഷീദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, പ്രശാന്ത് കുമാർ എ.സൈബർ വിദഗ്ധൻ രാഹുൽ മാത്തോട്ടത്തിൽ കസബ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ മാരായ പി.എം.രതീഷ്, രഞ്ജിഷ്, വിഷ്ണു പ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |