കൊച്ചി: മൂന്നര വർഷത്തെ സുഖവാസത്തിനുശേഷം ബ്രൂണോയും ബ്രൂണിയും റാണിയും കാക്കനാട് ജില്ലാ ജയിലിൽ നിന്ന് ഇന്ന് 'പുറത്തിറങ്ങുകയാണ്". തടവുകാരുടെയും ജയിൽ ജീവനക്കാരുടെയും ഓമനകളായി വളർന്ന മൂന്നര വയസ് പ്രായമുള്ള ജർമൻഷെപ്പേഡ് (ബ്രൂണോ), ഡോബർമാൻ (ബ്രൂണി), ലാബ്രഡോർ റിട്രീവർ (റാണി) എന്നീ പെൺനായ്ക്കളെ ഇന്ന് മുതൽ പുതിയ യജമാനൻ പരിപാലിക്കും.
മൂന്ന് നായ്ക്കളെയും ഇന്നലെ കളമശേരി സ്വദേശി ഇബ്രാഹിം 8600 രൂപയ്ക്ക് ലേലത്തിൽ വാങ്ങി. ഇന്ന് നായ്ക്കളെ കൊണ്ടുപോകുമെന്നും വളർത്താൻ വേണ്ടിയാണ് വാങ്ങിയതെന്നും ഇബ്രാഹിം അറിയിച്ചതായി ജയിൽ സൂപ്രണ്ട് അഖിൽ എസ്.നായർ പറഞ്ഞു.
കെന്നൽ ക്ലബിന്റെ രജിസ്‌ട്രേഷനും ഹെൽത്ത് കാർഡുമുണ്ട് മൂവർക്കും.
മറ്റ് രണ്ട് പേർ കൂടി ലേലത്തിനുണ്ടായിരുന്നെങ്കിലും കൂടുതൽ തുകയ്ക്ക് വിളിക്കാൻ തയ്യാറായില്ല. മൂന്നര വയസായതിനാലാണ് ഡിമാൻഡ് കുറഞ്ഞത്. കുഞ്ഞാണെങ്കിൽ 10000 രൂപ വരെ ഒരു നായ്ക്ക് വില ലഭിച്ചേനെ.
നായ വളർത്തലിലൂടെ ജയിലിന്റെ പ്രവർത്തനങ്ങൾക്കായുള്ള വരുമാനം കണ്ടെത്താമെന്ന ലക്ഷ്യത്തോടെ 2019ലാണ് മൂന്ന് നായ്ക്കളെ അന്നത്തെ സൂപ്രണ്ട് മുൻകൈയെടുത്ത് ഏറ്റെടുത്തത്. പരിപാലന ചുമതല തടവുകാർക്കായിരുന്നു. ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളെ വിൽക്കാനായിരുന്നു പദ്ധതി. ആദ്യഘട്ടം വിജയമായെങ്കിലും സൂപ്രണ്ട് മാറിയതോടെ നായ്ക്കളുടെ കാര്യം പരുങ്ങലിലായി.
നായ്ക്കളെ സംരക്ഷിക്കുകയെന്ന തലവേദന ഏൽക്കാൻ ഉദ്യോഗസ്ഥർ മടിച്ചു. മുമ്പ് ലേലത്തിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ മാത്രമാണ് പങ്കെടുത്തത്. പക്ഷേ മിനിമം വില പോലും ഇയാൾക്ക് സ്വീകാര്യമായില്ല.
ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരാണ് ഏതാണ്ടെല്ലാവരും. ഇവരാരും ദീർഘനാൾ ജയിലിൽ കഴിയാത്തതിനാൽ നായ്ക്കളുമായി ആത്മബന്ധമുണ്ടായിരുന്നവർ കുറവാണ്. ഒരു വർഷമായി കഴിയുന്ന ഒരാളാണ് ഇവയെ പരിപാലിച്ചിരുന്നത്. പുതിയ ഉടമയുമായും പെട്ടെന്ന് ഇണങ്ങാൻ നായ്ക്കൾക്ക് പ്രശ്നമുണ്ടാകില്ലെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |