മലപ്പുറം: നിയമലംഘനം നടത്തുന്ന സ്‌കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ചെറിയൊരു ഇടവേളക്ക് ശേഷം സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്ക് നിരത്തിലിറങ്ങിയ ഉദ്യോഗസ്ഥർക്ക് കാണാനായത് നിരവധി നിയമ ലംഘനങ്ങൾ. ജില്ലാ ആർ.ടി.ഒ സി.വി.എം. ഷരീഫിന്റെ നിർദ്ദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെയും വിവിധ സബ് ആർ.ടി.ഒ. ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഒരാഴ്ചയായി നടത്തിയ പരിശോധനയിൽ 1,600 സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ അപാകത കണ്ടെത്തിയ 154 സ്‌കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യം വെച്ച് വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ആർ.ടി.ഒ. പറഞ്ഞു.
സ്‌കൂൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ചയാണ് സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ആരംഭിച്ചത്. സ്‌കൂൾ ബസ്സുകളും കുട്ടികളുടെ യാത്രക്ക് ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളും മെക്കാനിക്കൽ സ്ഥിതിയും പരിശോധനയ്ക്ക് വിധേയമാക്കി. ഫയർ എക്‌സിറ്റിംഗ്വിഷർ, എമർജൻസി വാതിൽ, ഫസ്റ്റ് എയ്ഡ് ബോക്‌സ്, ഡോർ അറ്റൻഡർ, സ്പീഡ് ഗവർണർ, വാഹനത്തിന്റെ പൊതുവായ അവസ്ഥ എന്നിവയാണ് പരിശോധിക്കുന്നത്. വാഹനങ്ങളിലെ ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇലക്ട്രിക്കൽ വയറിങ് ഫ്യൂസ് തുടങ്ങിയവയും ടയർ, ലൈറ്റ് തുടങ്ങിയവയും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കി. വിദ്യാർത്ഥികളെ പ്രയാസത്തിലാക്കാത്ത രീതിയിലായിരുന്നു പരിശോധന. എമർജൻസി ഡോർ തകരാറിലായ വാഹനങ്ങളും, ഹാൻഡ് ബ്രേക്ക്, സ്പീഡ് ഗവർണർ തകരാറിലായതും, ടാക്‌സും പെർമിറ്റും ഇല്ലാത്ത വാഹനങ്ങൾ വരെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |