മലപ്പുറം: സമുദായത്തിന്റെയും രാജ്യത്തിന്റെയും നന്മകൾ മുൻനിറുത്തി മാത്രമേ മുസ്‌ലിം ലീഗ് മുന്നണി ഉണ്ടാക്കുകയും വിടുകയും ചെയ്യൂ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലീഗ് മുന്നണി വിടുമ്പോഴും ഉണ്ടാക്കുമ്പോഴും വ്യക്തമായ മാനദണ്ഡങ്ങളുണ്ടാവും. അധികാരത്തിന്റെ സുഖം ആസ്വദിക്കാനല്ല, ജനങ്ങളുടെയും രാജ്യത്തിന്റെയും നന്മയ്ക്ക് വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നത്. കൂടെയുള്ളവരെ ഇരുട്ടിന്റെ മറവിൽ വഞ്ചിക്കുന്ന ചരിത്രം ലീഗിനില്ല. പകൽവെളിച്ചത്തിൽ പറയേണ്ടത് സത്യസന്ധമായി ആരുടെ മുന്നിലും മുഖത്ത് നോക്കി പറയാൻ ലീഗിന് അശേഷം മടിയില്ല. ലീഗ് മുന്നണി വിടുമോ എന്ന് ചർച്ച ചെയ്യുന്നവർക്കുള്ള മറുപടി പാർട്ടിയുടെ ചരിത്രത്തിലുണ്ട്. സ്ഥാപിതമായ താത്പര്യങ്ങൾക്ക് വേണ്ടി ലീഗ് ഒരുകാലത്തും ഒരുമുന്നണിയും ഉണ്ടാക്കിയിട്ടില്ല. ലീഗ് മുന്നണി ഉണ്ടാക്കിയതും മുന്നണി വിട്ടതും രാജ്യത്തിന്റെയും സമുദായത്തിന്റെയും മതേതരത്വത്തിന്റെയും പേരിലാണ്. ഈ നിലപാട് തുടരുകയാണ് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം. അതിൽ ആരും കൈകടത്താൻ മെനക്കേടേണ്ട. ലീഗ് മുന്നണി ഉണ്ടാക്കുമ്പോൾ ചില മാനദണ്ഡങ്ങളൊക്കെ ഉണ്ടാവും. 1952ൽ മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിലൊരു ബന്ധമുണ്ടായി. അന്നാണ് ഭാരതപ്പുഴയ്ക്ക് കുറുകെ കുറ്റിപ്പുറത്ത് വലിയൊരു പാലമുണ്ടായത്. അന്നത് വലിയ സംഭവമായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളേജുണ്ടായതും അത്തരത്തിലാണ്. പ്രദേശങ്ങളുടെയും സമൂഹത്തിന്റെയും കണ്ണ് തുറപ്പിക്കാനാണ് മുസ്‌ലിം ലീഗ് അതിന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടാക്കുന്നത്. കോഴിക്കോട് സർവകലാശാലയും മലപ്പുറം ജില്ലയും ഉണ്ടായത് 1967ലെ മുന്നണി ബന്ധത്തിന്റെ ഭാഗമായിട്ടാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അധികാരം ഉണ്ടാവുമ്പോഴേ ലീഗിന് നിലനിൽപ്പ് ഉണ്ടാവൂ എന്ന് പലരും ആക്ഷേപിക്കാറുണ്ട്. 1948ൽ രൂപീകരിച്ചത് മുതൽ 1967 വരെ ലീഗ് അധികാരത്തിന്റെ ശീതളിമ അനുഭവിച്ചിട്ടില്ല. ആ കാലമത്രയും പിടിച്ചുനിന്നു. 1967ൽ ആണ് അധികാരത്തിന്റെ ചവിട്ടുപടികളിലേക്ക് കയറാൻ സാധിച്ചത്. പിന്നീട് അധികാരത്തിൽ കയറിയും ഇറങ്ങിയും ലീഗ് പ്രവർത്തിച്ചു. ഈ പ്രവർത്തനങ്ങളുടെ ഫലമായാണ് വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരുസമൂഹത്തെ മുന്നിലോട്ട് നയിക്കാൻ കഴിഞ്ഞത്.
അധികാരം ഉണ്ടെങ്കിലേ ലീഗിന് വളർച്ചയുള്ളൂ എന്ന് ആരും മനസ്സിലാക്കേണ്ട. അധികാരമുള്ള മുസ്‌ലിം ലീഗ് മന്ദമാരുതനാണ്. അധികാരമില്ലാത്ത മുസ്‌ലിം ലീഗ് കൊടുങ്കാറ്റാണ് എന്ന് സി.എച്ച് മുഹമ്മദ്കോയ പറഞ്ഞതാണ് യാഥാർത്ഥ്യം. മുസ്‌ലിം ലീഗിന്റെ ശക്തി അധികാരമല്ല. ജനങ്ങളുടെ ശക്തിയാണ് ലീഗിനെ ശക്തിപ്പെടുത്തുന്നത്. ആ ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് ലീഗിന്റെ രാഷ്ട്രീയ ദൗത്യം. ഹംസത്തെ പോലെ ജലപ്പരപ്പിൽ ഒഴുകിനടക്കുമ്പോഴും പോരാട്ടഭൂമിയിൽ ധൈര്യപൂർവ്വം നിലനിൽക്കാനും ലീഗിന് സാധിക്കുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാന സർക്കാരിനെതിരെ വെറും രണ്ട് ദിവസം കൊണ്ട് മാത്രം കോഴിക്കോട് സംഘടിപ്പിച്ച വമ്പൻ പ്രതിഷേധ സമ്മേളനമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഇ.ടി.മുഹമ്മദ് ബഷീർ എം.പി, പി.വി.അബ്ദുൽ വഹാബ് എം.പി, അബ്ദുസമദ് സമദാനി എം.പി, മുനവ്വറലി ശിഹാബ് തങ്ങൾ, കെ.പി.എ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി.ഉബൈദുള്ള എം.എൽ.എ, അഡ്വ.യു.എ. ലത്തീഫ്, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, സുഹറ മമ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |