റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദമരുതി പള്ളിപ്പടി വീണ്ടും അപകടങ്ങൾ പെരുകുന്നു. റോഡ് ഉന്നത നിലവാരത്തിൽ പണി പൂർത്തീകരിച്ചതിനു ശേഷം റാന്നി മേഖലയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്ന സ്ഥലമായി ഇവിടം മാറിക്കഴിഞ്ഞു. പലപ്പോഴും അമിത വേഗത തന്നെയാണ് അപകടം ഉണ്ടാകാൻ കാരണം. ഒരു വർഷത്തിന് മുമ്പ് സമീപ പ്രദേശത്ത് നിയന്ത്രണം വിട്ട കാർ ഭിത്തിയിൽ ഇടിച്ച് റോഡിലേക്ക് തലകീഴായി മറിയുകയും ഒരു യുവാവ് മരിക്കുകയും ചെയ്തിരുന്നു. അമിത വേഗത ഒഴിവാക്കാനായി വേണ്ട ക്രമീകരണങ്ങൾ ഒരുക്കി ഇല്ലെങ്കിൽ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് നാട്ടുകാരുടെ ആരോപണം.
മന്ദമരുതിക്ക് പുറമെ ഉതിമൂടും സമാനമായ രീതിയിൽ അപകടങ്ങൾ കൂടുന്നുണ്ട്. ഇടറോഡിൽ നിന്ന് സംസ്ഥാന പാതയിലേക്ക് കടക്കുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നത്. കനാൽ പാലം കടന്നു വരുന്ന വാഹനങ്ങൾ സംസ്ഥാന പാതയിലൂടെ അമിത വേഗത്തിലാണ് പായുന്നത്.
ഇവിടെയും വേഗത നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ദിവസം മന്ദമരുതിയിൽ കാർ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞെങ്കിലും ആർക്കും പരുക്കില്ല. അപകടങ്ങൾ തുടർക്കഥയാവുന്ന മേഖലകൾ കേന്ദ്രീകരിച്ച് സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |