കൊച്ചി: ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽ പണം കൈപ്പറ്റിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന് മുന്നിലും ആവർത്തിച്ച് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ. എറണാകുളം പൊലീസ് ക്ലബിൽ കഴിഞ്ഞ ദിവസം രണ്ടുതവണ സൈബിയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതിന് തൊട്ടുമ്പ് സൈബിയുടെ ഓഫീസിൽ പരിശോധന നടത്തി ലാപ്‌ടോപ്പും മറ്റും പിടിച്ചെടുത്തിരുന്നു. പരാതിക്കാരായ അഭിഭാഷകരിൽ നിന്ന് മൊഴിയെടുക്കൽ, പണം നൽകിയ സിനിമാ നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്യൽ എന്നീ നടപടികളും പൂർത്തിയാക്കിയിരുന്നു.
തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് കൈക്കൂലിക്കേസെന്ന് സൈബി പറഞ്ഞു. വക്കീൽ ഫീസ് വാങ്ങിയതിനെ കൈക്കൂലിയായി ചിത്രീകരിച്ചെന്നും സൈബി മൊഴി നൽകി. ഹൈക്കോടതി രജിസ്ട്രാർക്കും പ്രാഥമികാന്വേഷണം നടത്തിയ സിറ്റി പൊലീസ് കമ്മിഷണർക്കും സൈബി ഇതേ മൊഴിയാണ് നൽകിയിരുന്നത്.
ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റായിരുന്ന സൈബി, ജഡ്ജിമാർക്കെന്ന പേരിൽ കക്ഷികളിൽ നിന്ന് 77 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്മേൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജനുവരി 31നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |