കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡി നീട്ടണമെന്ന് ഇ.ഡി ആവശ്യപ്പെട്ടേക്കും. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചതായി ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ചോദ്യം ചെയ്യലിനോട് ശിവശങ്കർ കാര്യമായി സഹകരിച്ചില്ല. ലഭിച്ച വിവരങ്ങൾ ശിവശങ്കറിൽ നിന്നുതന്നെ ഉറപ്പാക്കുന്നതിനാണ് കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെടുക.
ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ, ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസ് എന്നിവരെ ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ഇന്ന് കോടതിയെ അറിയിക്കും.
സ്വപ്ന സുരേഷിന്റെയും വേണുഗോപാലിന്റെയും സംയുക്ത പേരിലുള്ള ബാങ്ക് ലോക്കർ ശിവശങ്കറിന്റേതാണെന്ന് വ്യക്തമായി. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് ലോക്കർ എടുത്തതെന്ന് വേണുഗോപാൽ മൊഴി നൽകി. ലോക്കറിൽ നിന്ന് ലഭിച്ച പണം ശിവശങ്കറിന്റേതാണെന്ന സ്വപ്നയുടെ മൊഴിയുമുണ്ട്. ലൈഫ് മിഷൻ കരാറിൽ കോഴയായി ശിവശങ്കറിന് ലഭിച്ച തുകയാണ് ലോക്കറിൽ സൂക്ഷിച്ചിരുന്നതെന്ന് തെളിയിക്കാൻ കഴിയുന്ന വിവരങ്ങൾ ലഭിച്ചതായി ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
ശിവശങ്കറിനും സ്വപ്നയ്ക്കുമപ്പുറം കരാർ ഇടപാടിൽ ബന്ധപ്പെട്ടവർ, കോഴ കൈപ്പറ്റിയവർ എന്നിവരെക്കുറിച്ചും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥ, രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്ക് ഇടപാടിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം തുടരുകയാണ്. വാട്സ്ആപ്പ് ചാറ്റുകൾ അടക്കം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കോർത്തിണക്കിയാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |