കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്‌റ്റൻമാരിൽ മുൻനിരയിലാണ് ക്യാപ്‌റ്റൻ കൂൾ, തല, എം.എസ്.ഡി., മഹി എന്നിങ്ങനെ ധാരാളം വിളിപ്പേരുകളുള്ള മഹേന്ദ്ര സിംഗ് ധോണി.
● ക്രിക്കറ്റിന് പുറത്തുള്ള മഹിയുടെ കമ്പവും ഏറെ പ്രശസ്തമാണ്: ആഡംബര കാറുകളും ബൈക്കുകളും. ഇന്ത്യൻ ക്രിക്കറ്റിന്റെ നായകൻ, രണ്ട് ലോകകപ്പുകൾ ഇന്ത്യയ്ക്ക് സമ്മാനിച്ച നായകൻ, സെലബ്രിറ്റി സ്‌റ്റാറ്റസ് എന്നിങ്ങനെയൊക്കെ പെരുമകളുണ്ടെങ്കിലും സ്വന്തം ബൈക്കിൽ, സ്വന്തം നാട്ടിൽ ഒരു ജാടയുമില്ലാതെ കറങ്ങിനടക്കാനും എം.എസ്. ധോണിക്ക് എന്നും ഹരമാണ്. കളിക്കളത്തിലെ പോലെ നിരത്തിലും ക്യാപ്റ്റൻ കൂൾ തന്നെ.
● ധോണിയുടെ വീട്ടിലെ ഗെറാഷിൽ നിരവധി വിന്റേജ് ക്ളാസിക് കാറുകളുടെ നിരയുണ്ട്. മൈതാനത്തെ ഓരോ മത്സരത്തെയും ജാഗ്രതയോടെ കാണുന്നപോലെ, ഓരോ വിന്റേജ് കാറിനെയും മികച്ചരീതിയിൽ പരിപാലിക്കുന്നുമുണ്ട് ധോണി. പെർഫോമൻസിൽ മാത്രമല്ല, വിലയിലും പുലിയായിരുന്നവയാണ് ഈ കാറുകൾ.
പോൺടിയാക് ഫയർ
ബേർഡ് ട്രാൻസ്-ആം
● ചെഞ്ചുവപ്പൻ പോൺടിയാക് ഫയർബേർഡ് ട്രാൻസ്-ആം സെഡാൻ കാറാണ് ധോണിയുടെ വണ്ടിസമ്പാദ്യത്തിലെ ഏറ്റവും ക്ളാസിക് സുന്ദരൻ എന്ന് പറയാം.
● 40കാരനായ ഈ വണ്ടി ഈ വിഭാഗത്തിലെ രണ്ടാംതലമുറക്കാരനാണ്. എന്നാലും, കൃത്യവും മികച്ചരീതിയിലും വണ്ടി നന്നായി ധോണി പരിപാലിക്കുന്നുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ധോണി സ്വയം സമ്മാനിച്ച മോഡലാണിത്. 325 ബി.എച്ച്.പി കരുത്തുള്ളതാണ് ഇതിലെ വി8 എൻജിൻ. 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനാണുള്ളത്.
റോൾസ്-റോയ്‌സ്
സിൽവർ ഷാഡോ-II
● ധോണിയും കൂട്ടുകാരും ചേർന്ന് ഒരിടത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് ചില ആരാധകർ ഒരിക്കൽ കണ്ടു. സമീപത്തെ വർക്ക്ഷോപ്പിൽ ഒരു ആഡംബര സെഡാന്റെ അറ്റകുറ്റപ്പണിയും നടക്കുന്നുണ്ടായിരുന്നു.
● ആരാധകരിൽ ചില വിരുതന്മാർ അത് ധോണിയുടെ കാറാണെന്ന് അന്വേഷിച്ച് കണ്ടെത്തി. റോൾസ്-റോയ്‌സിന്റെ സിൽവർ ഷാഡോ-2 സെഡാനായിരുന്നു അത്. ജി.എമ്മിന്റെ ഹൈഡ്രമാറ്റിക് ഗിയർ ബോക്‌സും ട്രിപ്പിൾ സർക്യൂട്ട് ബ്രേക്കിംഗ് സിസ്‌റ്റവും കൂട്ടായുള്ള, കരുത്തുറ്റ വി8 എൻജിനാണ് ധോണിയുടെ സിൽവർ ഷാഡോയ്ക്കുള്ളത്.
1969 ഫോഡ് മസ്‌റ്റാംഗ്
● ധോണിയുടെ വാഹനശേഖരത്തിലെ ഏറ്റവും പുതിയ അംഗങ്ങളിലൊന്നാണ് 2021ൽ വാങ്ങിയ 1969 ഫോഡ് മസ്‌റ്റാംഗ്. 5-ലിറ്റർ വി-8 എൻജിനാണുള്ളത്. 221 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 406 എൻ.എം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |