ന്യൂഡൽഹി: ആദായ നികുതി പരിശോധനക്കിടെ ഉദ്യോഗസ്ഥർ മാദ്ധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്നും അവരോട് മോശമായി പെരുമാറിയെന്നും ബി.ബി.സി.ഡൽഹി ഓഫീസിൽ പരിശോധന നടക്കുമ്പോൾ മണിക്കൂറുകളോളം ജോലി ചെയ്യാൻ മാദ്ധ്യമ പ്രവർത്തകരെ അനുവദിച്ചില്ല. ബി.ബി.സി അവരുടെ ഹിന്ദി വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിലുള്ള മുതിർന്ന എഡിറ്റർമാർ പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ അനുവദിച്ചില്ല. പ്രക്ഷേപണ സമയം അവസാനിച്ചതിന് ശേഷമാണ് ജോലി ചെയ്യാൻ അനുവദിച്ചത്. ജീവനക്കാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും പിടിച്ചെടുത്തു. പ്രവർത്തന രീതികളെങ്ങനെയാണെന്ന് ചോദിച്ചു.
സ്ഥാപനത്തിലെ പരിശോധനാ നടപടികളെക്കുറിച്ച് എഴുതുന്നത് വിലക്കിയെന്നും ബി.ബി.സി വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ 11:30 നായിരുന്നു ബി.ബി.സിയുടെ ഡൽഹി, മുംബയ് ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധനകൾക്കായി എത്തിയത്. നടക്കുന്നത് റെയ്ഡല്ലെന്നും സർവേയാണെന്നുമായിരുന്നു വിശദീകരണം. ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് ഓഫീസുകളിൽ പരിശോധന നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |