കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നാല് ബിരുദ കോഴ്സുകൾക്കും രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും യു.ജി.സിയുടെ അംഗീകാരം.
ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, ഇക്കണോമിക്സ് വിഷയങ്ങളിൽ ബിരുദ പ്രോഗ്രാമുകളും ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമാണ് ആരംഭിക്കുകയെന്ന് വൈസ് ചാൻസലർ ഡോ. പി.എം.മുബാറക് പാഷ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബി.എ ഫിലോസഫിയിൽ ശ്രീനാരായണഗുരു ദർശനങ്ങളുടെ പഠനമാണ് സ്പെഷ്യലൈസ് ചെയ്യുന്നത്. പ്രവേശനത്തിന് മാർച്ച് 1 മുതൽ 31വരെ sgou.ac.in ൽ അപേക്ഷിക്കാം.
മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, അറബിക്, ഹിന്ദി യു.ജി പ്രോഗ്രാമുകളും മലയാളം, ഇംഗ്ലീഷ് പി.ജി പ്രോഗ്രാമുകളും നിലവിലുണ്ട്. 14 പഠനകേന്ദ്രങ്ങളിലായി 5409 വിദ്യാർത്ഥികളാണ് പഠനം നടത്തിവരുന്നത്.
പ്രോവൈസ് ചാൻസലർ ഡോ. എസ്.വി.സുധീർ, രജിസ്ട്രാർ ഡോ. ഡിംപി വി.ദിവാകരൻ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ബിജു.കെ.മാത്യു, ഡോ. കെ.ശ്രീവത്സൻ, ഡോ. എം.ജയപ്രകാശ്, എ.നിസാമുദ്ദീൻ, ഡോ. ടി.എം.വിജയൻ, ഡോ. എ.പസിലത്തിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സർട്ടിഫിക്കറ്റ് കോഴ്സ് വിജയകരം
ജനപ്രതിനിധികൾക്കായി കിലയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ചേർന്ന് നടപ്പാക്കിയ ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി. രണ്ടാം ബാച്ച് ഈ വർഷം ആരംഭിക്കും.
ബിരുദ പഠനം മുടങ്ങിയ മുതിർന്ന പഠിതാക്കൾക്ക് പഠനം പൂർത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പുതിയ പദ്ധതി ആരംഭിച്ചു. പടിഞ്ഞാറെ കല്ലട പഞ്ചായത്തും സർവകലാശാലയും സംയുക്തമായി പദ്ധതി നടപ്പാക്കി. കാസർകോട് ജില്ലാ പഞ്ചായത്തും അസാപ്പും സർവകലാശാലയും സംയുക്തമായി ആരംഭിച്ച നാലുവർഷത്തെ പഠന പദ്ധതി ദർപ്പണം എന്ന പേരിൽ ആരംഭിച്ചു. കൊല്ലത്തിന്റെ പൈതൃക സംരക്ഷണത്തിന് ടൂറിസം വകുപ്പുമായി ചേർന്ന് പദ്ധതി തയ്യാറാക്കുന്ന പ്രക്രിയയും നടന്നുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |