മാന്നാർ: പ്രമേഹരോഗത്തെ തുടർന്ന് കാഴ്ചശക്തി നഷ്ടപ്പെട്ടു. പിന്നീട് ഇരുവൃക്കകളും തകരാറിലായി. ഇപ്പോൾ ഹൃദയ സംബന്ധമായ ചികിത്സയും അനിവാര്യം. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വലിയകുളങ്ങര പണിക്കശ്ശേരിയിൽ വീട്ടിൽ സോമരാജിന്റെ മകൻ സുരാജു (30 )വിന്റെ ജീവിതാവസ്ഥയാണിത്.
2019ൽ ഗൾഫിൽ നിന്നും ഷുഗർ പിടിപെട്ട് കാലിനേറ്റ മുറിവുമായിട്ടാണ് സുരാജു നാട്ടിലെത്തിയത്. ക്വാറന്റൈനിൽ കഴിയവേ പ്രമേഹരോഗത്താൽ കാലിലെ മുറിവ് കരിയാത്തതിനെത്തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രയിലും ചികിത്സ തേടി. ഈ കാലയളവിൽ ഇരുകണ്ണുകളുടെയും കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടായതിനെ തുടർന്ന് മധുര അരവിന്ദ് കണ്ണാശുപത്രിയിൽ ചികിത്സ തേടി. സർജറിക്ക് വിധേയനായിട്ടും പൂർണമായ കാഴ്ച തിരികെ ലഭിച്ചില്ല. പിന്നീട് നടത്തിയ പരിശോധനയിൽ ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി.
അമ്മ വത്സലയും സഹോദരി സുനിയും മാത്രമടങ്ങിയ നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായ സുരാജുവിന്റെ വൃക്കകൾ മാറ്റിവെക്കാൻ ഇരുപതുലക്ഷത്തോളം രൂപ കണ്ടെത്താൻ വാർഡ്മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി.വിരത്നകുമാരിയുടെ നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ച് ധനസമാഹരണത്തിനായി ശ്രമങ്ങൾ ആരംഭിക്കുകയും ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകളും നടത്തി വരികയും ചെയ്യവേ ഹൃദയസംബന്ധമായ രോഗവും സുരാജിനെ ബാധിച്ചതായി കണ്ടെത്തി. നിലവിൽ സുരാജു ആശുപത്രി ചികിത്സയിലാണ്. അടിയന്തരമായി ഹൃദയത്തിന് ആവശ്യമായ ചികിത്സ നടത്തി പരിഹാരം കണ്ടെങ്കിൽ മാത്രമേ കിഡ്നി മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടത്തുവാൻ സാധിക്കുകയുള്ളുവെന്നാണ് ഡോക്ടർമാർ പറയുന്നത്.
സുരാജുവിന്റെ ചികിത്സക്കായി വലിയൊരു തുക ആവശ്യമായതിനാൽ കരുണവറ്റാത്ത സുമനസുകൾ സഹായിക്കണമെന്ന് റ്റി.വി രത്നാകുമാരി(പഞ്ചായത്ത് പ്രസിഡന്റ്), പ്രശാന്ത്കുമാർ(സി.പി.എം മാന്നാർ ഏരിയകമ്മിറ്റിയംഗം), സി. പി. സുധാകരൻ(സി.പി.എം മാന്നാർഈസ്റ്റ് ലോക്കൽകമ്മിറ്റി സെക്രട്ടറി ), നിബിൻ നല്ലവീട്ടിൽ(കൺവീനർ, കരുണ മാന്നാർഈസ്റ്റ് മേഖല ), വിഷ്ണുദേവ്(ഡി.വൈ.എഫ്.ഐ മാന്നാർഈസ്റ്റ് മേഖല കമ്മിറ്റിയംഗം) എന്നിവർ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു. ഇതിനായി ഫെഡറൽബാങ്ക് ചെന്നിത്തല ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. പേര് : വത്സല, അക്കൗണ്ട് നമ്പർ: 17120100067948 , IFSC :FDRL0001712 .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |