ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവള പരിധിയിൽ വിമാനങ്ങളുടെ സുഗമമായ ലാൻഡിംഗിനായി കെട്ടിടങ്ങളുടെയും മറ്റ് നിർമ്മാണങ്ങളുടെയും ഉയരനിയന്ത്രണം കർശനമാക്കാൻ ഡി.ജി.സി.എ (ഡയറക്ടറേറ്റ് ഒഫ് സിവിൽ ഏവിയേഷൻ). ഉയരനിയന്ത്രണം കർശനമായാൽ അടിമലത്തുറ മുതൽ കഠിനംകുളം വരെയുള്ള 20 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ കെട്ടിടങ്ങളെ ബാധിക്കും. 20 കിലോമീറ്ററോളം വരുന്ന പ്രദേശത്തെ പൂജ്യം മീറ്റർ മുതൽ 110 മീറ്റർ വരെ ഉയരപരിധി നിശ്ചയിച്ച് ഒൻപത് നിറങ്ങൾ നൽകി കളർസോണാക്കിയാണ് തരംതിരിച്ചിരിക്കുന്നത്. പൂജ്യം മീറ്റർ പരിധിയിൽ വരുന്ന എയർപോർട്ടിന്റെ സമീപപ്രദേശത്ത് എയർപോർട്ട് അതോറിട്ടിയുടെ പ്രത്യേക അനുമതി വാങ്ങിയാൽ മാത്രമേ നിർമ്മാണം നടത്താനാവൂ. കളർസോണിൽ ഉൾപ്പെട്ട മറ്റു പ്രദേശങ്ങളിൽ ഡി.ജി.സി.എ നിശ്ചയിച്ചിരിക്കുന്ന ഉയരത്തിൽ വേണം കെട്ടിടങ്ങൾ നിർമ്മിക്കാൻ. വിമാനത്താവളത്തിൽ നിന്ന് കിലോമീറ്ററോളം ദൂരെയുള്ള അടിമലത്തുറ, കഠിനംകുളം ഭാഗങ്ങളിൽ 110 മീറ്റർ ഉയരത്തിൽ മാത്രമേ കെട്ടിടങ്ങൾ പാടുള്ളൂവെന്നാണ് ഡി.ജി.സി.എയുടെ പുതിയ രേഖകൾ വ്യക്തമാക്കുന്നത്.
വിമാനമിറക്കാൻ 1064 തടസങ്ങൾ
മാസങ്ങൾക്ക് മുമ്പ് വിമാനത്താവളത്തിന്റെ ചുറ്റളവിൽ വിമാനമിറക്കാൻ 1064 തടസങ്ങൾ ഉണ്ടെന്നും ഇത് 647പേരുടെ ഉടമസ്ഥതയിലുള്ളതാണന്നും കാണിച്ച് ഡി.ജി.സി.എ ഉടമകൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. തങ്ങളുടെ ഉടമസ്ഥതയിൽ നിൽക്കുന്ന കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും ഉയരം, വസ്തുവിന് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, എയ്റോഡ്രോം റഫറൻസിൽ നിന്നുള്ള അകലം, കെട്ടിടങ്ങളുടെ നിർമ്മാണരീതി തുടങ്ങിയ കാര്യങ്ങൾ സ്വയം അറിയിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് കൂടുതൽ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി കൂടുതൽ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമം.
എൻ.ഒ.സി വേണ്ടിവരും
കൂടുതൽ സ്ഥലങ്ങളിലേക്ക് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എയർപോർട്ട് അതോറിട്ടിയുടെ നിരാക്ഷേപപത്രം (എൻ.ഒ.സി) വേണ്ടിവരും. കൂടാതെ ഡി.ജി.സി.എ നൽകുന്ന ഉയരത്തിന് മുകളിൽ നിർമ്മാണം നടത്താനും പാടില്ല. ഇത് വീട് നിർമ്മാണത്തെപ്പോലും ബാധിക്കുമെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |