പോത്തൻകോട് : മൊബൈൽ ഫോൺ മോഷ്ടിച്ച കളളനെ പത്ത് ദിവസത്തിനു ശേഷം മൊബൈൽ ഉടമയായ യുവതി സിനിമ സ്റ്റൈലിൽ പൊക്കി പൊലീസിന് കൈമാറി. മംഗലപുരത്ത് മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ വെട്ടുറോഡ് സ്വദേശിനി ബഹിജയാണ് കള്ളനെ സാഹസികമായി പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കൈതമുക്ക് പാൽക്കുളങ്ങര സ്വദേശി അമീർ (44) ആണ് പിടിയിലായത്. മംഗലപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്‌റ്റോറിലെ ജീവനക്കാരിയായ ബഹിജയുടെ മൊബൈൽ എട്ടിനാണ് കടയിൽ നിന്ന് മോഷണം പോയത്. മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാനെത്തിയപ്പോഴാണ് 12,000 രൂപ വിലയുള്ള മൊബൈൽ ഫോൺ അമീർ മോഷ്ടിച്ചത്. ബഹിജ അന്നുതന്നെ മംഗലപുരം പൊലീസിൽ പരാതി നൽകി. സി.സി.ടിവി ദൃശ്യം പരിശോധിച്ചാണ് അമീർ ആണ് മൊബൈൽ മോഷ്ടിച്ചതെന്ന് യുവതി മനസിലാക്കിയത്. തുടർന്ന് ഈ ദൃശ്യവും പ്രതി അന്ന് വാങ്ങിയ മരുന്നിന്റെ പേരും പ്രദേശത്തെ മറ്റു മെഡിക്കൽ സ്‌റ്റോറുകൾക്ക് കൈമാറി വിവരം ധരിപ്പിച്ചു. ഇന്നലെ മറ്റൊരു മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാനെത്തിയ ഇയാളെ മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ തിരിച്ചറിഞ്ഞു, ബഹിജയെ വിവരം അറിയിച്ചു. തുടർന്ന് യുവതി മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച്, പൊലീസിനെ കൂട്ടിയെത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് സി.സി.ടിവി കാമറ ദൃശ്യം നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച ഫോൺ ആറ്റിങ്ങലിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് 3000 രൂപയ്ക്ക് വിറ്റതായി അമീർ പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |