കൊച്ചി: സംസ്ഥാനത്തെ കർഷകർക്ക് ഏറ്റവും മികച്ച സേവനമൊരുക്കാൻ സ്മാർട്ട് കൃഷിഭവനുകൾ അടുത്തമാസം പ്രവർത്തനമാരംഭിക്കും. ഒരു ജില്ലയിൽ രണ്ടുവീതം കൃഷി ഭവനുകൾ നവീകരിച്ച് സ്മാർട്ടാക്കാൻ ബഡ്ജറ്റിൽ 10 കോടിരൂപ അനുവദിച്ചിരുന്നു. സ്വന്തമായി കെട്ടിടമില്ലാത്ത കൃഷിഭവനുകൾക്ക് റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (ആർ.ഐ.ഡി.എഫ്) മുഖേന പുതിയ കൃഷിഭവൻ നിർമ്മിക്കും. എല്ലാ ജില്ലകളിലും ഓരോ പുതിയ കൃഷിഭവൻ കെട്ടിടങ്ങളാവും നിർമ്മിക്കുക. ഇതിനായി നബാർഡ് 31.5 കോടിരൂപ അനുവദിച്ച് ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ആർ.ഐ.ഡി.എഫ് ഫണ്ട് മുഖേന 14 കൃഷിഭവനുകൾകൂടി നിർമ്മിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. കൃഷിഭവനുകളുടെ പ്രവർത്തനം സുഗമമാക്കാൻ 252 കൃഷി ഓഫീസർമാരുടെ ഒഴിവിലേക്ക് ഉടൻ നിയമനം നടത്തും.
സ്മാർട്ട് പ്രവർത്തനങ്ങൾ
# കൃഷി ഓഫീസർമാരുടെ ജോലിഭാരം കുറച്ച് ഫീൽഡ് വിസിറ്റിന് കൂടുതൽ സമയം.
#കർഷകർക്ക് മണ്ണ്, ചെടി എന്നിവ പരിശോധിക്കുന്നതിന് കൃഷിഭവനുകളിൽ വിള ആരോഗ്യക്ലിനിക്ക് സൗകര്യം.
# ഐ.ടി അനുബന്ധ അടിസ്ഥാനസൗകര്യം.
# കടലാസ്‌രഹിത കൃഷിഭവൻ.
# കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഫ്രണ്ട് ഓഫീസ് ഇൻഫൊർമേഷൻ സെന്റർ
# കർഷകർക്ക് ഐ.ഡി നമ്പരുള്ള സ്മാർട്ട് കാർഡ്
# പുതുതായി ആരംഭിക്കുന്ന സോഫ്റ്റ്‌വെയറിലൂടെ യുണീക് ഐ.ഡി നമ്പർ ഉപയോഗിച്ച് അപേക്ഷകൾ നൽകാനും വിവരം അറിയാനും കഴിയും.
# വിത്ത്, വളം, കാർഷിക ഉപകരണങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കും.
# ഉത്പന്നങ്ങൾ വിൽക്കാൻ സംരംഭകരുമായി ചർച്ചകൾ നടത്തി മാർക്കറ്റിംഗ് വേദിയൊരുക്കും.
#കൃഷിയിറക്കുന്നതിന് കാർഷികയന്ത്രങ്ങളും തൊഴിലാളികളേയും നൽകുന്നതിന് കാർഷിക കർമ്മസേന
കൃഷിഭവനുകൾ സ്മാർട്ടാക്കുകയെന്നാൽ കെട്ടിടം സ്മാർട്ടാക്കുന്നതല്ല. കർഷകർക്ക് ലഭിക്കുന്ന സേവനങ്ങളാണ് സ്മാർട്ടാക്കുന്നത്. കൃഷി ഓഫീസർമാരുടെ സഹായം കർഷകർക്ക് നേരിട്ടെത്തിക്കും. കർഷകർക്ക് വീട്ടിലിരുന്നുതന്നെ കൃഷിഭവന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താം.
പി. പ്രസാദ്
കൃഷിവകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |