കൊല്ലം: ജില്ലാ പഞ്ചായത്ത് യോഗത്തിൽ സി.പി.എമ്മിന്റെ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.ഗോപനെതിരെ സി.പി.ഐയുടെ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ.എസ്.കല്ലേലിഭാഗം രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
പി.കെ.ഗോപന്റെ അസാന്നിദ്ധ്യത്തിലായിരുന്നു വിമർശനം. അദ്ദേഹം ഉണ്ടായിരുന്നെങ്കിലും ഇതേ കാര്യങ്ങൾ പറയുമെന്ന് പറഞ്ഞുകൊണ്ടാണ് അനിൽ വിമർശനങ്ങൾക്ക് തുടക്കമിട്ടത്.
ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന ആയുർപാലിയം ഉൾപ്പടെയുള്ള പല പരിപാടികളും മറ്റാരെയും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ അറിയിക്കുന്നില്ല. ഡയസിൽ ഇരിക്കുന്നത് കൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. സി.പി.എമ്മിന്റെ തന്നെ അംഗം ശ്യാമളഅമ്മയാണ് ആദ്യം ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷനെതിരെ രംഗത്തെത്തിയത്. തൊട്ടുപിന്നാലെ അനിൽ.എസ്. കല്ലേലിഭാഗവും വിമർശനം ഉന്നയിക്കുകയായിരുന്നു.
സ്വരാജ് ട്രോഫി വാങ്ങാൻ എല്ലാവരെയും കൂട്ടിയില്ല
സ്വരാജ് ട്രോഫി വാങ്ങാൻ എല്ലാ ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും പ്രധാന ഉദ്യോഗസ്ഥരെയും കൊണ്ടുപോകാൻ വാഹന സൗകര്യം ഏർപ്പെടുത്താഞ്ഞതിനെതിരെയും വിമർശനം ഉയർന്നു. വാഹനം ഏർപ്പെടുത്താൻ അംഗങ്ങളുടെ ടി.എയിൽ നിന്നോ സ്വന്തം കൈയിൽ നിന്നോ പണം നൽകണമെന്ന ഉദ്യോഗസ്ഥർ കാണിച്ച പിടിവാശി നീതീകരിക്കാനാകില്ലെന്നും വിമർശനം ഉയർന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് കോടതിയെ സമീപിച്ചതുകൊണ്ടാണ് മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി അവസാന നിമിഷം പങ്കുവയ്ക്കേണ്ടി വന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ പറഞ്ഞു.
രാജി പ്രഖ്യാപിച്ച് സാം.കെ.ഡാനിയേൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ മുന്നണി ധാരണ പ്രകാരം ഇന്ന് രാജിവയ്ക്കും. ഇന്നലെ നടന്ന യോഗത്തിൽ സാം.കെ.ഡാനിയേൽ രാജി പ്രഖ്യാപിച്ചു. ഇനിയുള്ള രണ്ട് വർഷവും പത്ത് മാസവും സി.പി.എമ്മിനാണ് പ്രസിഡന്റ് സ്ഥാനം. തനിക്ക് മികച്ച പിന്തുണയാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചതെന്നും ജില്ലാ പഞ്ചായത്തിനെ ഇക്കഴിഞ്ഞ രണ്ട് വർഷം സ്വരാജ് ട്രോഫിയിലേക്ക് നയിച്ചത് ഈ കൂട്ടായ്മയാണെന്നും സാം.കെ.ഡാനിയേൽ പറഞ്ഞു. ഇന്ന് രാജിക്കത്ത് രേഖാമൂലം കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |