ചവറ: കെ.എം.എം.എൽ ജീവവായു ഇനി മുതൽ സിലിണ്ടറിലും. അടിയന്തര ഘട്ടങ്ങളിൽ 24 മണിക്കൂറും ഉപയോഗിക്കാവുന്ന കെ.എം.എം.എല്ലിന്റെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്താകും. ഇതിനുള്ള സിലിണ്ടർ ഫില്ലിംഗ് സ്റ്റേഷൻ കെ.എം.എം.എല്ലിൽ സജ്ജമായി.
പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് നിർവഹിച്ചു. സർക്കാരിൽ നിന്ന് ലഭ്യമായ 50 ലക്ഷം രൂപ ചെലവഴിച്ചാണ് സിലിണ്ടർ ഫില്ലിംഗ് സ്റ്റേഷൻ ഒരുക്കിയത്. കമ്പനിയുടെ ഉത്പാദന പ്രക്രിയയ്ക്ക് ആവശ്യമായ ഓക്സിജനൊപ്പം ലഭ്യമാകുന്ന മെഡിക്കൽ ഓക്സിജൻ ടാങ്കറുകൾ വഴിമാത്രമാണ് ഇതുവരെ ആരോഗ്യമേഖലയ്ക്ക് നൽകിയിരുന്നത്. പുതിയ സംവിധാനം വഴി സിലിണ്ടറുകളിൽ നേരിട്ട് നിറക്കാനും ആശുപത്രികളിലും മറ്റും നേരിട്ട് ഉപയോഗിക്കാനുമാകും.
കൊവിഡ് പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ 24 മണിക്കൂറും ആവശ്യമായ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളിൽ നിറക്കാനാകും. മണിക്കൂറിൽ 7 മീറ്റർ ക്യൂബ് ശേഷിയുള്ള 6 സിലിണ്ടറുകൾ നിറക്കാം. കൊറിയൻ നിർമ്മിത കംപ്രസർ യൂണിറ്റാണ് ഫില്ലിംഗ് സ്റ്റേഷന്റെ ഭാഗമായി എത്തിച്ചത്. കമ്പനിയിലെ തന്നെ ഉദ്യോഗസ്ഥരാണ് സിലിണ്ടർ ഫില്ലിംഗ് സ്റ്റേഷൻ സജ്ജമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |