തിരുവനന്തപുരം. ഡിസംബറിൽ നടന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ) ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ ചലച്ചിത്ര അക്കാദമിക്കു പുറത്തായി.കഴിഞ്ഞ ദിവസം കാലാവധി അവസാനിച്ച ദീപികയ്ക്ക് കരാർ പുതുക്കി നൽകാൻ അക്കാദമി താത്പ്പര്യം കാട്ടിയിരുന്നില്ല.മാത്രമല്ല ചലച്ചിത്രോത്സവത്തിന് ശേഷം നടന്ന ടെലിവിഷൻ അവാർഡ് ദാനച്ചടങ്ങ് ഉൾപ്പെടെ അക്കാദമി നേതൃത്വം നൽകിയ ഒരു പരിപാടികളിലും ദീപികയെ പങ്കെടുപ്പിച്ചിരുന്നില്ല.ജനുവരി മാസത്തെ ശമ്പളവും നൽകിയിരുന്നില്ല.അക്കാദമിയുടെ ഭരണ നേതൃത്വത്തിലെ ചിലരുടെ പ്രവർത്തനങ്ങളിൽ ദീപിക അസംതൃപ്തി പ്രകടിപ്പിച്ചിരുന്നതായി അറിയുന്നു.കാലാവധി കഴിഞ്ഞതിനാലാണ് ദീപിക ഒഴിവായതെന്ന് അക്കാദമി വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കുന്നില്ലെന്ന് ദീപിക
'കരാർ കാലാവധി തീർന്നതാണ്.രാജിവച്ചതല്ല.'-ആർട്ടിസ്റ്റിക് ഡയറക്ടർ പദവി വിട്ടതിനെക്കുറിച്ച് ഇതായിരുന്നു ദീപികയുടെ പ്രതികരണം.
നിലവിലെ സാഹചര്യത്തിൽ ഈ പദവിയിൽ തുടരാനില്ലെന്ന് ദീപിക എഴുതി നൽകിയിട്ടുണ്ട്.
മികച്ച ക്യൂറേറ്റർ
ബീനപോൾ ആർട്ടിസ്റ്റിക് ഡയറക്ടർ പദവി ഒഴിഞ്ഞതിനെത്തുടർന്നാണ് മുമ്പ് ചലച്ചിത്ര അക്കാദമിയിൽ പ്രവർത്തിച്ചിരുന്ന ദീപികാ സുശീലനെ സർക്കാർ ക്ഷണിച്ചതും ആർട്ടിസ്റ്റിക് ഡയറക്ടറുടെ പദവിയിൽ നിയമിക്കുകയും ചെയ്തത്.കഴിഞ്ഞ ചലച്ചിത്രോത്സവം നാലുമാസത്തെ രാപകൽ അദ്ധ്വാനത്തിലൂടെ ദീപിക മികവുറ്റതാക്കിയിരുന്നു.മികച്ച ഫിലിം പാക്കേജും വിഖ്യാത ചലച്ചിത്രകാരനായ ബേലാ താറടക്കമുള്ള അതിഥികളുടെ
സാന്നിദ്ധ്യത്താലും മേള വൻവിജയമായി മാറിയതിനു പിന്നിൽ ദീപികയുടെ പങ്ക് നിർണായകമായിരുന്നു.ഐ.എഫ്.എഫ്.കെയുടെ സമാപന വേളയിൽ അന്നത്തെ മന്ത്രി വി.എൻ.വാസവനും ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തും പരസ്യമായി ഫെസ്റ്റിവൽ വിജയത്തിന്റെ ശിൽപ്പിയായി ദീപികയെ പ്രശംസിച്ചിരുന്നു.ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം പതിപ്പടക്കം ലോകത്തെ അന്തർദ്ദേശീയ ചലച്ചിത്രോത്സവങ്ങൾ ക്യൂറേറ്റ് ചെയ്ത പരിചയസമ്പത്തുമായാണ് ദീപിക തിരുവനന്തപുരത്തെത്തിയത്.ദീപികയെ പിടിച്ചുനിർത്താൻ സർക്കാർ ശ്രമിക്കുമെന്നാണ് ചലച്ചിത്രാസ്വാദകർ പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |