പത്തനംതിട്ട : വേനൽച്ചൂട് കടുത്തതോടെ മലയോരം ചുട്ടുപൊള്ളുകയാണ്. ഇന്നലെ ജില്ലയിലെ താപനില 36 ഡിഗ്രി പിന്നിട്ടു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ കിണറുകളും ഓലികളും ശുദ്ധജല സ്രോതസ്സുകളും വറ്റിത്തുടങ്ങിയതോടെ കുടിവെളളക്ഷാമം രൂക്ഷമായി. കടുത്തച്ചൂടിൽ കക്കി ഉൾപ്പെടെയുളള ഡാമുകളിലെ ജലനിരപ്പും ക്രമാതീതമായി താഴ്ന്നു തുടങ്ങി. കിഴക്കൻ വനമേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാട്ടുതീ പടരാതിരിക്കാൻ വനംവകുപ്പ് മുൻകരുതലുകൾ സ്വീകരിച്ചു തുടങ്ങി. വനത്തിനുള്ളിലെ ജലലഭ്യത കുറഞ്ഞതോടെ വന്യജീവികൾ ഗ്രാമങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി.
വാടിത്തളർന്ന് ഗവി
മഞ്ഞുപുതച്ച മലമടക്കുകളും ഹരിതാഭമാർന്ന കാടുകളും പുൽമേടുകളും തടാകങ്ങളുമായി സഞ്ചാരികൾക്ക് കുളിരോർമ്മകൾ സമ്മാനിക്കുന്ന ഗവി ഇന്ന് വെയിലേറ്റ് ചുട്ടുപൊള്ളുകയാണ്. ഇവിടെ ഉണങ്ങിയ പുൽമേടുകളിലും കാടുകളിലും തീ പടരാതിരിക്കുവാൻ അതിവ ജാഗ്രതയിലാണ് വനംവകുപ്പ്. അപൂർവയിനം സസ്യലതാദികളും വന്യജീവി സമ്പത്തുമുളള ഇവിടെ കാട്ടുതീ പടർന്നാൽ വൻ നഷ്ടമാണ് ഉണ്ടാകുക. ഇത് മുന്നിൽ കണ്ട് ഫയർമാനേജ്മെന്റ് പ്ലാനുകൾ തയ്യാറാക്കി. ഫയർഗ്യാങ്ങുകൾ, ഫയർ വാച്ചർമാർ എന്നിവരെ കൂടാതെ ഫയർലൈനുകളും ഫയർ ബ്രേക്കുകൾ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിരീക്ഷണത്തിനായി വാച്ചർമാർക്ക് മുളകളും കാട്ടുകമ്പുകളും ഉപയോഗിച്ച് നിരവധി ഇരിപ്പിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മാത്രമല്ല വനഭംഗി ആസ്വദിക്കുവാനായി എത്തുന്ന സഞ്ചാരികൾക്ക് കൃത്യമായ മാർഗ നിർദ്ദേശങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നു. ഗവിക്ക് പുറമെ പെരിയാർ ടൈഗർ റിസർവ്വിന്റെ ഭാഗമായ ഗൂഡ്രിക്കൽ റേഞ്ചിലൂടെ കടന്നു പോകുന്ന പാതയോരങ്ങൾക്ക് സമീപവും ഫയർ ലൈൻ തെളിയിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ജാഗ്രത വേണം
ജില്ലയിൽ ചൂട് കനത്തതോടെ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ പരമാവധി പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവർ എന്നിങ്ങനെയുള്ളവർ മുൻകരുതലുകൾ സ്വീകരിക്കണം. ചൂട് അമിതമായത് കാരണം വിയർക്കാതെ തന്നെ ശരീരത്തുനിന്ന് ജലാംശം നഷ്ടമാകും. ഇക്കാരണത്താൽ ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കണം. സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടായാൽ തണുത്ത അന്തരീക്ഷത്തിലേക്ക് മാറിയിരിക്കുകയും തണുത്തവെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം. കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റി കട്ടികുറഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം. ബോധക്ഷയമുണ്ടായാൽ ഉടൻതന്നെ ചികിത്സ ലഭ്യമാക്കണം. വരുംദിവസങ്ങളിലും ചൂടുകൂടുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ ജനങ്ങളിൽ കൂടുതൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |