കോന്നി : തലസ്ഥാന നഗരിയിൽ നിന്ന് അങ്കമാലി വരെ എം.സി റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിർമ്മിക്കുന്ന ഗ്രീൻഫീൽഡ് പാതയുടെ പ്രാഥമിക അലയിൻമെന്റ് തയ്യാറായി. ഭോപ്പാൽ ഹൈവേ എൻജിനിയറിംഗ് കൺസൾട്ടന്റ് എന്ന സ്ഥാപനമാണ് പ്രാഥമിക വിവരങ്ങൾ രേഖപ്പെടുത്തുന്നത്. മുമ്പ് ഏരിയ സർവേകൾ പൂർത്തിയാക്കുകയും റൂട്ട് മാപ്പ് തയ്യാറാക്കുകയും ചെയ്തിരുന്നു.
സ്ഥലമേറ്റെടുക്കാനുള്ള തുകയുടെ 75 ശതമാനം ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സർക്കാരുമാണ് നൽകുക. 257 കിലോമീറ്റർ നീളത്തിൽ ആറു ജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 72 വില്ലേജുകളിൽ നിന്ന് ആയിരത്തിലധികം ഹെക്ടർ സ്ഥലമാണ് ഏറ്റെടക്കുന്നത്. ചെറുവള്ളിയിൽ വിമാനത്താവളം വരുന്നതിനാൽ അവിടുത്തെ അലയിൻമെന്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു നിന്ന് തുടങ്ങി നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി താലൂക്ക് വഴിയാണ് പാത കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നത്. പത്തനാപുരം ഭാഗത്തു നിന്ന് നിലവിലെ പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിലൂടെ വകയാർ കൊല്ലൻപടിക്ക് സമീപം എത്തിച്ചേരും. തുടർന്ന് അരുവാപ്പുലം വില്ലേജിലെ എള്ളാംകാവ് ക്ഷേത്രത്തിനു സമീപത്തുകൂടി ഉൗട്ടുപാറ റോഡും അച്ചൻകോവിൽ റോഡും കടന്നു ഐരവൺ വില്ലേജിൽ പ്രവേശിക്കും. ആറ്റരികം ക്ഷേത്രത്തിനു സമീപത്തുകൂടി പരുത്തി, മാളപാറ, മുളന്തറ, മാവനാൽ, ആനകുത്തി, സി എഫ് ആർ ഡി മെഡിക്കൽ കോളേജ് എന്നിവയുടെ സമീപത്തുകൂടി പയ്യനാമൺ തവളപ്പാറ വഴി പയ്യനാമൺ പഴയ പോസ്റ്റോഫിസിനു സമീപം എത്തും. കൊന്നപ്പാറ, ചെമ്മാനി എസ്റ്റേറ്റ്, ചെങ്ങറ - ചിറത്തിട്ട ജംഗ്ഷൻ, ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടം, പുതുക്കുളം തലച്ചിറ വഴി വടശേരിക്കരയിലും പമ്പനദി കടന്നു ചെറുകുളഞ്ഞി വഴി റാന്നിയിലേക്കും വഴിയെത്തും. തുടർന്ന് മന്ദമരുതി, മക്കപുഴ വഴി എരുമേലിയിലൂടെ കോട്ടയം ഭാഗത്തേക്ക് കടക്കും. ജനവാസ മേഖലയും ടൗണുകളും വനഭൂമിയും പരമാവധി ഒഴിവാക്കിയാകും നിർമ്മാണം. ഹൈവേ കോന്നി ടൗണിനെ ബാധിക്കില്ല. വയലുകളിലൂടെയും റബർത്തോട്ടങ്ങളിലൂടെയുമായിരിക്കും കോന്നി താലൂക്കിലെ റോഡ് കടന്നുപോകുക. പാതയ്ക്ക് ആവശ്യമായി വരുന്ന ഭൂമി ഏറ്റെടുക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്. പ്ലാച്ചേരി മുതൽ പൊന്തൻപുഴ വരെയുള്ള ഭാഗത്താണ് വനഭൂമിയുടെ സർവേ ആരംഭിച്ചത്.
ഗ്രീൻ ഫീൽഡ് ഹൈവേ
നീളം : 257 കിലോമീറ്റർ,
ആറു ജില്ലകളിലൂടെ,
72 വില്ലേജുകളിലെ
ആയിരത്തിലധികം ഹെക്ടർ സ്ഥലം ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |