ഭോപ്പാൽ: മുംബയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് ചൈനാക്കാരിയുടെ ഭർത്താവായ ഇന്ത്യാക്കാരൻ കസ്റ്റഡിയിൽ. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ എസ് ഐയുമായും വിവിധ ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് സർഫറാസ് എന്നയാളെയാണ് ഇൻഡോർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദേശീയ അന്വേഷണ ഏജൻസിയും മുംബയ് പൊലീസുമാണ് ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.
മദ്ധ്യപ്രദേശിലെ ഇൻഡോറിന് സമീപം ചന്ദൻ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സർഫറാസ് താമസിച്ചുവന്നത്. സർഫറാസ് എന്നയാൾ മുംബയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി എൻ ഐ എയ്ക്ക് അടുത്തിടെ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് എൻ ഐ എയും മുംബയ് പൊലീസും സർഫറാസിനെക്കുറിച്ചുള്ള വിവരങ്ങൾ മദ്ധ്യപ്രദേശ് പൊലീസിന് കൈമാറി. വിവിധ ഭാഷകൾ സംസാരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളാണ് എൻ ഐ എ മുംബയ് പൊലീസിന് നൽകിയത്. ചൈനയിലേയ്ക്ക് യാത്ര നടത്തിയെന്ന് തെളിയിക്കുന്ന ഇമിഗ്രേഷൻ സ്റ്റാംപ് പാസ്‌പോർട്ടിൽ ഉണ്ടെന്നും വിവരമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സർഫറാസിനെ കസ്റ്റഡിയിലെടുക്കുന്നത്.
2005 മുതൽ 2018വരെ സർഫറാസ് ചൈനയിൽ ജീവിച്ചിരുന്നു. കുറച്ചുകാലം ഹോംങ്കോംഗിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഒരു ചൈനീസ് സ്ത്രീയെയാണ് ഇയാൾ വിവാഹം കഴിച്ചത്. ഇവർ വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്തിരിക്കുകയാണ്.
അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട് ഭാര്യ കെട്ടിച്ചമച്ചതാണ് തനിക്കെതിരായുള്ള ആരോപണമെന്ന് സർഫറാസ് പറയുന്നു. ഭാര്യയുമായി തർക്കം നിലനിൽക്കുകയാണ്. ഭാര്യയുടെ അഭിഭാഷകനുമായി വഴക്കിടേണ്ട സാഹചര്യവുമുണ്ടായി. ഇതിന്റെ ഭാഗമായി ഭാര്യയും അഭിഭാഷകനും ചേർന്ന് മെനഞ്ഞെടുത്ത കഥയാണ് ഭീകരാക്രമണം. ഇവരാണ് എൻ ഐ എയ്ക്ക് വ്യാജ സന്ദേശം അയച്ചതിന് പിന്നിലെന്നും സർഫറാസ് ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |