തൃപ്രയാർ: കബഡി... കബഡി... ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ എത്തിയ കാണികൾക്ക് മുന്നിൽ കൈകൾ ചുരുട്ടി എതിരാളിയെ വീഴ്ത്താനെത്തിയത് നാട്ടിക എസ്.എൻ കോളേജിലെ മുൻ കബഡി ചാമ്പ്യൻ ടി.എൻ. പ്രതാപൻ. പഴയകാല ഓർമ്മകൾ പുതുക്കാൻ ഇറങ്ങിയ എം.പിയോടൊപ്പം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടനും ചേർപ്പ് കബഡി അക്കാഡമിക്കെതിരെ ജഴ്സിയണിഞ്ഞു.
പുതിയ കാലത്തെ കോർട്ടിൽ പുതിയതരം കബഡി മാറ്റ് ഇരുവർക്കും പുത്തൻ അനുഭവമായിരുന്നു. നാട്ടിക ശ്രീനാരായണ കോളേജും വാടാനപ്പിള്ളി കബഡി അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ കബഡി ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലായിരുന്നു എം.പി കബഡി താരമായത്.
തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യൻമാരെ സംഭാവന നൽകിയിട്ടുള്ള മണപ്പുറത്തിന്റെ കായിക പ്രൗഢി വീണ്ടെടുക്കുന്നതിന് എല്ലാ സഹായവും എം.പി വാഗ്ദാനം നൽകി.
കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, എൻ.എസ്. ശ്രീജി, ഭഗീഷ് പൂരാടൻ, രണ്ജിത് എം.പി, ടി.എസ്.ജി.എ ജനറൽ സെക്രട്ടറി സി.ജി. അജിത്കുമാർ, മുഹമ്മദ് ഷാജു, കബഡി കോച്ച് ബഷീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |