കൊച്ചി: പശ്ചിമ കൊച്ചിയെ കുടിവെള്ള ക്ഷാമത്തിൽ മുക്കിയ പാഴൂരിലെ പമ്പിംഗ് സ്റ്റേഷനിലെ മോട്ടോറുകളിലൊന്നിന്റെ തകരാർ പരിഹരിച്ച് പമ്പിംഗ് വാട്ടർ അതോറിട്ടി പുന:രാരംഭിച്ചു. രണ്ടാമത്തെ പമ്പിന്റെ അറ്റകുറ്റപ്പണിയും ഉടൻ പൂർത്തിയാകും. ഇന്നലെ രാവിലെ എട്ടിനാണ് പമ്പിംഗ് പുനരാരംഭിച്ചത്. രണ്ടു ദിവസത്തിനകം ജലവിതരണം സാധാരണ നിലയിലാകും.
കൊച്ചി കോർപ്പറേഷൻ, മരട് നഗരസഭ എന്നിവിടങ്ങളിലും ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന മരട് ജലശുദ്ധീകരണശാലയിലേക്ക് വെളളമെത്തിക്കുന്ന പാഴൂർ പമ്പ് ഹൗസിലെ പമ്പുകൾ തകരാറിലായതിനെ തുടർന്നാണ് ഈ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം നേരിട്ടത്. മൂവാറ്റുപുഴയാറിൽ നിന്നാണ് വെള്ളം പമ്പു ചെയ്യുന്നത്.
100 എം.എൽ.ഡി സംഭരണശേഷിയുള്ള മരടിലെ ജലശുദ്ധീകരണ ശാലയിൽ 96 എം.എൽ.ഡി വെള്ളമാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ 804 എച്ച്.പി ശേഷിയുള്ള മൂന്ന് പമ്പ് സെറ്റുകളിൽ രണ്ടെണ്ണം തകരാറിലായതോടെയാണ് ജലവിതരണം പ്രതിസന്ധിയിലായത്.
ഷാഫ്റ്റിനുണ്ടായ തകരാറായിരുന്നു പ്രശ്നം. പമ്പിന്റെ ഷാഫ്റ്റിന്റെ ജോലികൾ മുളന്തുരുത്തിയിലും ബുഷിന്റെ ജോലികൾ പുത്തൻവേലിക്കരയിലുമായാണ് പൂർത്തിയാക്കിയത്. പമ്പുകൾ ടാങ്കിൽ നിന്ന് ഉയർത്തിയാണ് തകരാർ പരിഹരിച്ചത്. തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധരടക്കം എത്തിയാണ് പമ്പിന്റെ തകരാർ പരിഹരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |