തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്‌സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. നിരവധിപേരിൽ നിന്ന് വൻതുക തട്ടിയെടുക്കുന്ന തട്ടിപ്പുകാർക്ക് ജാമ്യം നൽകരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതാകുമെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹർജികൾ പരിഗണിച്ചത്.
കേസിൽ അറസ്റ്റിലായ ഏക പ്രതി വെള്ളായണി വിവേകാന്ദ നഗർ ഗുരുകൃപ വീട്ടിൽ കെ.വി.പ്രദീപ് കുമാറിന്റെ ജാമ്യഹർജിയും, കുമാരപുരം അമിതാ ശങ്കർ നഗർ പ്രാർത്ഥനയിൽ കെ.വി.പ്രസാദ് രാജ്, മെഡിക്കൽ കോളേജ് ഹൈസ്‌കൂൾ ലെയിൻ സായിപ്രഭയിൽ മനോജ് കൃഷ്‌ണ, പത്തനംതിട്ട ഇടയാഠി സ്‌കൂളിന് സമീപം കിഴക്കേകര വീട്ടിൽ അനിൽകുമാർ, ശ്രീകാര്യം ഗാന്ധിപുരം ചെറുവള്ളി ലെയിൻ ഇന്ദീവരത്തിൽ മിനിമോൾ എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണുള്ളത്.
തട്ടിപ്പിനിരയാകുന്നവരുടെ കുട്ടികളെ അവർക്ക് സ്‌കൂളിൽ അയയ്ക്കാൻ കഴിയുന്നില്ല, അവർ ഭക്ഷണത്തിനും വസ്ത്രത്തിനുമായി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുകയോ മോഷണം നടത്തുകയോ ചെയ്യണമെന്ന സ്ഥിതി കോടതിക്ക് അനുവദിക്കാനാകില്ലെന്നുള്ള 'ഷംഷൂൽ അലംഖാൻ" കേസിലെ സുപ്രീംകോടതി വിധിന്യായം വായിച്ചാണ് പ്രോസിക്യൂട്ടർ ജാമ്യഹർജിയെ എതിർത്തത്. മുൻകൂർ ജാമ്യ ഹർജികളിൽ ഇന്നും ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെ.വി. പ്രദീപ് കുമാറിന്റെ ജാമ്യഹർജിയിൽ നാളെയും വിധി പറയും. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |