ന്യൂഡൽഹി:വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. രാജ്യം ഉറ്റുനോക്കിയ ത്രിപുരയിൽ വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഉണ്ടായ മുന്നേറ്റം ബി ജെ പിക്ക് നിലനിറുത്താനാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. 35 സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. ഇതിൽ പലതും നാമമാത്രമായ വോട്ടുകൾക്കാണ് ലീഡ് എന്നാണ് റിപ്പോർട്ടുകൾ. 13 സീറ്റുകളിൽ ഇടത്-കോൺഗ്രസ് സഖ്യം ലീഡ് ചെയ്യുമ്പോൾ തിപ്രമോദ പാർട്ടി 11 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ ഒരു സീറ്റിലും ലീഡുചെയ്യുന്നുണ്ട്. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി മാണിക് സാഹ നേരിയ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
നാഗാലാൻഡിൽ ബിജെപി സഖ്യത്തിനാണ് ലീഡ്. എൻ ഡി പി പി 38 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൻ പി എഫ് മൂന്ന് സീറ്റിലും കോൺഗ്രസ് രണ്ട് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 17 സീറ്റുകളിൽ മുന്നിലാണ്.
മേഘാലയയില്‍ തൃണമൂൽ കോൺഗ്രസ് അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തുന്നത്. 59 സീറ്റില്‍ 20 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു എന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 16 നായിരുന്നു ത്രിപുരയിൽ വോട്ടെടുപ്പ്. 27 ന് നാഗാലാൻഡിലും മേഘാലയയിലും .ത്രിപുരയിൽ കോൺഗ്രസ്-സി.പി.എം സഖ്യത്തിന്റെ വെല്ലുവിളി മറികടന്ന് ബി.ജെ.പി അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എൻ.പി.എഫ്, എൻ.ഡി.പി.പി, ബി.ജെ.പി സഖ്യമായ പി.ഡി.എക്കാണ് നാഗലാൻഡിൽ മുൻതൂക്കം. മേഘാലയിൽ എൻ.ഡി.എ വിട്ട് ഒറ്റയ്‌ക്ക് മത്സരിച്ച എൻ.പി.പിക്ക് മുൻതൂക്കം ലഭിക്കുമെങ്കിലും എക്‌സിറ്റ് പോൾ ആർക്കും ഭൂരിപക്ഷം പ്രവചിച്ചിരുന്നില്ല.. മൂന്ന് സംസ്ഥാനങ്ങളിലും എക്‌സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമല്ല.
2018ൽ സി.പി.എമ്മിന്റെ 25 വർഷത്തെ ആധിപത്യം തകർത്ത ബി.ജെ.പി മണിക് സാഹയുടെ നേതൃത്വത്തിൽ അധികാരത്തുടർച്ച നേടിയാൽ വൻ തിരിച്ചടിയാകുക കോൺഗ്രസിനാണ്. ബി.ജെ.പിക്കെതിരെ സമാനമനസ്‌കരായ മതേതര മുന്നണിയെന്ന റായ്‌പൂർ പ്ളീനറി പാസാക്കിയ നിലപാടാണ് പാർട്ടി ത്രിപുരയിൽ പരീക്ഷിച്ചത്. വിജയിച്ചാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുള്ള പ്രതിപക്ഷ ഐക്യത്തിന് ആക്കം കൂട്ടും.
സി.പി.എം-കോൺഗ്രസ് സഖ്യ വാഗ്ദാനം നിരസിച്ച് ഒറ്റയ്‌ക്ക് മത്സരിച്ച തിപ്ര മോത്തയുടെ പ്രകടനവും ത്രിപുരയിൽ നിർണായകമാകും. ആദിവാസി സ്വാധീനമുപയോഗിച്ച് അവർ 16 സീറ്റ് വരെ നേടിയേക്കാമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. ഇത് ബി.ജെ.പിക്കും ഭീഷണിയായേക്കും. ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം സി.പി.എം-കോൺഗ്രസ്, തൃണമൂൽ പാർട്ടികൾ തിപ്രമോത്തയ്‌ക്ക് പിന്തുണ നൽകാനിടയുണ്ട്. ത്രിപുരയിൽ ചുവടുറപ്പിക്കാൻ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനും തിരഞ്ഞെടുപ്പ് ഫലങ്ങൾ നിർണായകമാണ്.
ക്രിസ്‌ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാലാൻഡും മേഘാലയയും ഇക്കുറിയും കോൺഗ്രസിനൊപ്പമല്ലെന്നാണ് എക്‌സിറ്റ് ഫലങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |