ഏതൻസ്: ഗ്രീസിലെ ലാരിസ്സയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 43 പേർ മരിച്ച ദുരന്തത്തെ തുടർന്നുണ്ടായ വേദന പ്രതിഷേധമായി മാറി. വിദ്യാർത്ഥികളുൾപ്പെടെ ജനങ്ങൾ പ്രതിഷേധിച്ച് തെരുവിലറങ്ങി. റെയിൽവേ ജീവനക്കാർ പണിമുടക്കി. ഏതൻസിലും തെസ്സലോനികിയിലും ലാരിസ്സയിലുമാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. മാറി മാറി വന്ന സർക്കാരുകൾ റെയിൽവേ സംവിധാനത്തിൽ ആധുനികവത്ക്കരണം നടപ്പാക്കാതിരുന്നതാണ് ഇത്തരമാെരു ദുരന്തത്തിന് വഴിയൊരുക്കിയതെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ദേശീയ ട്രെയിൻ സർവീസ് ആസ്ഥാനമായ ഏതൻസിലെ ഹെല്ലനിക് ട്രെയിനിനു മുന്നിൽ തടിച്ചു കൂടിയ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. തെരുവിൽ പൊലീസിനു നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ടിയർഗ്യാസ് പ്രയോഗിച്ചു. ഇൗ ദുരന്തം ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച പ്രതിഷേധക്കാർ കഴിഞ്ഞ 30 വർഷമായി തങ്ങൾ അവസ്ഥ നേരിടുകയാണെന്ന് വെളിപ്പെടുത്തി.
ഇടിച്ചു കയറി തകർന്നതും കത്തിയമർന്നതുമായ കോച്ചുകളിൽ രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ജീവനോടെ ആരും ഉണ്ടെന്ന് കരുതുന്നില്ലെന്നും കോച്ചുകളിൽ ഇനിയും മൃതദേഹങ്ങൾ ഉണ്ടാകാമെന്നുമാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
350 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന പാസഞ്ചർ ട്രെയിൻ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് ലാരിസ്സ നഗരത്തിനടുത്ത് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കോച്ചുകൾ ഞെരിഞ്ഞമർന്നും തീപിടിച്ചുമാണ് യാത്രക്കാർ മരണമടഞ്ഞത്. 85 ലേറെ പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ 25 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ട്രാൻസ്പോർട്ട് മന്ത്രി കോൺസ്റ്റാസ് കരമൻലിസ് രാജിവച്ചിരുന്നു. 21-ാം നൂറ്റാണ്ടിലും അപരിഷ്കൃതമായ റെയിൽവേ സംവിധാനം കൈകാര്യം ചെയ്ത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയതിൽ തനിക്കും പങ്കുണ്ടെന്ന് കരുതുന്നതിനാലാണ് രാജിയെന്ന് യി മന്ത്രി പറഞ്ഞു.
ലാരിസ്സ റെയിൽവേ സ്റ്റേഷനിൽ ചാർജുണ്ടായിരുന്ന 59-കാരനായ സ്റ്റേഷൻ മാസ്റ്റർക്ക് അശ്രദ്ധയോടെ ജോലി ചെയ്തുവെന്ന കുറ്റത്തിന് കോടതി സമൻസ് നൽകി. എന്നാൽ, തന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും സാങ്കേതിക തകരാറാണ് ദുരന്തത്തിന് കാരണമാക്കിയതെന്നുമാണ് സ്റ്റേഷൻ മാസ്റ്റർ വാദം.
അതേസമയം, അപകടത്തെ കുറിച്ച് ഒരു സ്വതന്ത്ര ഏജൻസി അന്വേഷിക്കുമെന്നും ദുരന്തത്തിന് കാരണമായത് ട്രാഫിക് സംവിധാനം കൈകാര്യം ചെയ്തവരു
െ വീഴ്ചയാണെന്നും പ്രധാനമന്ത്രി കൈരിക്കോസ് മിറ്റ്സോടാക്കിസ് അറിയിച്ചു.
മൃതദേഹങ്ങൾ തിരിച്ചറിയാനായി ഡി.എൻ.എ ടെസ്റ്റ് തുടരുകയാണ്. പത്തിലേറെ പേരെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്. മരണമടഞ്ഞവരിൽ ഏറെയും ഇരുപതുകളിലുള്ള വിദ്യാർത്ഥികളാണ് യൂണിവേഴ്സിറ്റിയിൽ നടന്ന വാരാന്ത്യ ആഘോഷത്തിൽ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് ദുരന്തത്തിന് ഇരയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |