കൊച്ചി: ഏഴ് അത്യാധുനിക എ.സി വൈദ്യുത ബോട്ടുകൾ, ആറ് ടെർമിനലുകൾ, നൂറു കണക്കിന് കോടി മൂല്യമുള്ള സംവിധാനങ്ങൾ. എല്ലാം ഒരു വർഷമായി വെറുതെ കിടപ്പാണ്..കൊച്ചി വാട്ടർ മെട്രോ പ്രാഥമിക ഘട്ടം സർവ്വസജ്ജമായിട്ടും ഉദ്ഘാടകനെ കിട്ടാത്തതാണ് ഇവ കാഴ്ചവസ്തുക്കളായി തുടരാൻ
കാരണം.
ബോട്ടുകൾ കേടാകാതിരിക്കാൻ ഉച്ചയ്ക്ക് ഒന്നു മുതൽ ആറ് വരെ ദിവസവും ആളെ കയറ്റാതെ ആറ് ട്രയൽ സർവീസുകൾ ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില - കാക്കനാട് റൂട്ടുകളിൽ നടത്തുന്നു. 70 ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണം മാസം 21 ലക്ഷത്തിലേറെ രൂപ. കൊച്ചി മെട്രോയുടെ സബ്സിഡിയറി കമ്പനിയായ കൊച്ചി വാട്ടർ മെട്രോയിൽ സംസ്ഥാന സർക്കാരിന് പകുതി പങ്കാളിത്തമുണ്ട്.സർവീസിനും ഉദ്ഘാടനത്തിനും സജ്ജമാണെന്ന് കൊച്ചി മെട്രോ മാസങ്ങൾക്ക് മുമ്പേ ഗതാഗത വകുപ്പിന് കത്ത് നൽകിയെങ്കിലും , പ്രധാനമന്ത്രിയുടെ സൗകര്യം കാക്കുകയായിരുന്നു സംസ്ഥാന സർക്കാർ. ഈ മാസം മൂന്നാം വാരം രാഷ്ട്രപതി ദ്രൗപദി മുർമു കൊച്ചിയിലെത്തിയേക്കും. അന്ന് ഉദ്ഘാടനത്തിന് ശ്രമം നടക്കുന്നുണ്ടെന്നാണ് സൂചന.
ആദ്യ സർവീസ് ഹൈക്കോർട്ട് - വൈപ്പിൻ റൂട്ടിൽ നിശ്ചയിച്ചിട്ട് അഞ്ചു മാസമായി. വൈറ്റില-കാക്കനാട്ട് റൂട്ടിൽ കഴിഞ്ഞ മാർച്ചിൽ ട്രയൽ റൺ കഴിഞ്ഞതാണ്. വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, വൈപ്പിൻ, ബോൾഗാട്ടി ടെർമിനലുകൾ റെഡിയാണ്. സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ ടെർമിനലുകൾ ഉടനെ സജ്ജമാകും. ഫോർട്ടു കൊച്ചി, കടമക്കുടി, ചരിയംതുരുത്ത് എന്നിവ ഏതാണ്ട് പൂർത്തിയായി. ചെറുബോട്ടുകൾ സർവീസ് നടത്തേണ്ട കനാലുകളിൽ പണികൾ ആരംഭിച്ചിട്ടില്ല.
കൊച്ചി മാതൃക
കൊച്ചി വാട്ടർ മെട്രോയെ മാതൃകയാക്കി ഉത്തർപ്രദേശിലെ വാരാണസിയിലും അസാമിലും പദ്ധതികൾ ആലോചനയിലുണ്ട്. ഇതിന്റെ കൺസൾട്ടൻസിക്കും നിർമ്മാണത്തിനും കൊച്ചി മെട്രോ ശ്രമിക്കുന്നുണ്ട്. വാരാണസിയിൽ ഗംഗയിൽ എട്ട് ബോട്ടും അസാമിൽ രണ്ട് ബോട്ടും നിർമ്മിക്കാനായി കൊച്ചി
ഷിപ്പ്യാർഡുമായി ചർച്ചകളും നടന്നു.
ആകെ 78 ബോട്ടുകൾ
വാട്ടർ മെട്രോ പൂർണതോതിലാകുമ്പോൾ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളുമുണ്ടാകും. ഏഴിമല, വിഴിഞ്ഞം, ബേക്കൽ, ബേപ്പൂർ, മുസിരിസ്, അഴീക്കൽ, കൊല്ലം എന്നിങ്ങിനെയാണ് നിലവിലുള്ള ബോട്ടുകളുടെ പേരുകൾ. ഓരോ മണിക്കൂറിലും ചാർജ് ചെയ്യണം. കൊച്ചിൻ ഷിപ്പ്യാർഡാണ് അലുമിനിയും ഇരട്ട ഹൾ കറ്റാമരൻ ബോട്ടുകൾ നിർമ്മിച്ചത്.
ബോട്ടുകൾ
#സീറ്റ് -50
#ജീവനക്കാർ- 3
#വില -7.6 കോടി
വാട്ടർ മെട്രോ
#743 കോടി രൂപയുടെ പദ്ധതി.
#76 കിലോമീറ്റർ ദൈർഘ്യം
#15 റൂട്ടുകൾ
#38 ടെർമിനലുകൾ
സംസ്ഥാന സർക്കാരാണ് ഉദ്ഘാടനം തീരുമാനിക്കേണ്ടത്.
-ലോക്‌നാഥ് ബെഹ്റ,
എം.ഡി., കൊച്ചി മെട്രോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |