95ാമത് ഓസ്കാർ പുരസ്കാര വേദിയിൽ അവതാരകരിൽ ഒരാളാവാൻ ബോളിവുഡ് നടി ദീപിക പദുകോൺ. കഴിഞ്ഞ ദിവസം അക്കാദമി പുറത്തുവിട്ട പുരസ്കാര ചടങ്ങിലെ അവതാരകരുടെ പട്ടികയിൽ ദീപികയും ഉൾപ്പെട്ടിട്ടുണ്ട്. 16 അവതാരകരാണ് ചടങ്ങ് നയിക്കുന്നതിനായി ദീപികയ്ക്ക് പുറമെ വേദിയിലുണ്ടാവുക. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫർ കോനെല്ലി, അരിയാന ഡിബോസ്, സാമുവൽ എൽ ജാക്സൺ, ഡ്വെയ്ൻ ജോൺസൺ, മൈക്കൽ ബി ജോർഡൻ, ട്രോയ് കോട്സൂർ, ജോനാഥൻ മേജേഴ്സ്, മെലിസ മക്കാർത്തി, ജാനെൽ മോനെ, സോ സാൽഡാന, ക്വസ്റ്റ്ലോവ്, ഡോണി യെൻ എന്നിവരാണ് പുരസ്‌കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങൾ. മാർച്ച് 12ന് ലോസ് ഏഞ്ചൽസിലെ ഡോളി തിയേറ്ററിലാണ് ചടങ്ങ്. ഇന്ത്യൻ സമയം മാർച്ച് 13നാണ് ഓസ്കാർ അവാർഡ് പ്രഖ്യാപനം. സിനിമാ പ്രേമികളേറെ കാത്തിരിക്കുന്ന ദിനം കൂടിയാണത്. രാജ്യാന്തര വേദികളിൽ ഇതാദ്യമായല്ല ദീപിക തിളങ്ങുന്നത്. ഖത്തറിൽ നടന്ന കഴിഞ്ഞ ഫിഫാ ലോകകപ്പിൽ ട്രോഫി അനാവരണം ചെയ്തത് ദീപികയായിരുന്നു. കഴിഞ്ഞവർഷം നടന്ന കാൻ ചലച്ചിത്രമേളയിലെ ജൂറിയംഗമായും ദീപിക ഇടംപിടിച്ചിരുന്നു. 2016ൽ പ്രിയങ്ക ചോപ്രയും ഓസ്കാർ അവതാരകയായി എത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള മൂന്ന് ചിത്രങ്ങളിൽ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ആർ ആർ ആറിലെ 'നാട്ടു നാട്ടു'വാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് ഗാനം ഓസ്‌കാറിലും മാറ്റുരയ്ക്കാനെത്തിയിരിക്കുന്നത്. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഷൗനക് സെന്നിന്റെ 'ഓൾ ദാറ്റ് ബ്രീത്ത്സ്', കാർത്തികി ഗോൺസാൽവസിന്റെ ദി എലിഫെന്റ് വിസ്‌പേഴ്‌സ് എന്നീ ഡോക്യുമെന്ററികളാണ് ഓസ്‌കാറിൽ മത്സരിക്കുന്ന മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |