ന്യൂഡൽഹി: സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നത് അഭിഭാഷവൃത്തിയുൾപ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലയുടെയും അഭിവൃദ്ധിയ്ക്ക് കാരണമാകുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. വനിതാ നിയമവിദഗ്ധരുടെ എണ്ണം എങ്ങനെ വർദ്ധിപ്പിക്കാമെന്ന് തന്നോട് പലരും പലപ്പോഴും ചോദിക്കാറുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീംകോടതിയിൽ എന്തുകൊണ്ടാണ് നിലവിലുള്ളതിനേക്കാൾ കൂടുതൽ വനിതാ ജഡ്ജിമാർ ഉണ്ടാകാത്തത്, സ്ത്രീകളിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ ഹെെക്കോടതി ജഡ്ജിമാർ ഉണ്ടാകുന്നില്ലെന്നും പലരും തന്നോട് ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ലളിതമല്ല, അല്പം സങ്കീർണ്ണമാണ്. അതിൽ സത്യമുണ്ടെന്ന് താൻ കരുതുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
2000 നും 2023നും ഇടയിൽ സ്ത്രീകൾക്ക് അഭിഭാഷക ജോലിയിൽ പ്രവേശിക്കാനും അഭിവൃദ്ധിപ്പെടാനുമുള്ള സാഹചാര്യം ഇല്ലാതിരുന്നതിനാൽ 2023 ൽ സുപ്രീംകോടതി ജഡ്ജിമാരെ സ്ത്രീകളിൽ നിന്ന് സൃഷ്ടിക്കാൻ ഒരു മാന്ത്രിക വടിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വനിതകളുടെ തൊഴിലിൽ കൂടൂതൽ ഉൾക്കൊള്ളുന്ന തരത്തിലുള്ളതും വെെവിദ്ധ്യപൂർണ്ണവുമായ ഒരു ഭാവി സൃഷ്ടിക്കണമെങ്കിൽ അതിന് തക്കതായ ഒരു തൊഴിൽ ചട്ടക്കൂട് അല്ലെങ്കിൽ അടിത്തറ സൃഷ്ടിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ജില്ലാ ജുഡീഷ്യറിയിലെ സമീപകാല സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് പല സംസ്ഥാനങ്ങളിലും 50 ശതമാനത്തിലധികം അഭിഭാഷകർ സ്ത്രീകളാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ പുരോഗതിയാണ് അതിന് കാരണമെന്നും ഇന്ത്യയുടെ വിദ്യാഭ്യാസം വിപുലമായപ്പോൾ സ്ത്രീകളുടെ വിദ്യാഭ്യാസനിരക്ക് വർദ്ധിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. ഒരു ശരാശരി ഇന്ത്യൻ കുടുംബത്തിന്റെ അഭിവൃദ്ധിയുടെ താക്കോൽ അവരുടെ പെൺമക്കളെ പഠിപ്പിക്കുക എന്നതാണ്. ഈ ചിന്ത ഇന്ത്യൻ മദ്ധ്യ വർഗത്തിന്റെ ഇടയിൽ വേരോടിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 2027ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേൽക്കാനിരിക്കുന്നത് ജസ്റ്റിസ് ബി വി നാഗരത്നയാണ് അങ്ങനെയാണെങ്കിൽ ആ സ്ഥാനത്തേക്കെത്തുന്ന ആദ്യ വനിത ജസ്റ്റിസ് ബി വി നാഗരത്ന ആയിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |