കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഐ.എം.എ കോഴിക്കോട് ഘടകത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഡോക്ടർമാർ ഒ.പി ബഹിഷ്കരിക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമും ഒഴിവാക്കും. കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിലാണ് ഒ.പി ബഹിഷ്കരണം.
സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള അവകാശമാണ് നിഷേധിക്കുന്നതെന്നും മർദ്ദനത്തിൽ നടപടിയില്ലെങ്കിൽ അനശ്ചിതകാല സമരം നടത്തുമെന്നും ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.വേണുഗോപാലൻ, സെക്രട്ടറി ഡോ.സന്ധ്യ കുറുപ്പ് എന്നിവർ അറിയിച്ചു. സമരത്തിന് കെ.ജി.എം.ഒ.എ പിന്തുണ അറിയിച്ചതായി ഐ.എം.എ ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡോ.വി.ജി.പ്രദീപ് കുമാർ, ഡോ.പി.എൻ.അജിത, ഡോ.മിലി മണി, ഡോ.അനീൻ എൻ.കുട്ടി, ഡോ.അനിത അശോകൻ, രജീഷ് എന്നിവരും പങ്കെടുത്തു. അതേസമയം ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.
ഒരാഴ്ച മുമ്പ് ഫാത്തിമ ആശുപത്രിയിൽ കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചിരുന്നു. ശാരീരിക അവശതകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. യുവതിയുടെ സി.ടി സ്കാൻ ഫലം വെെകുന്നുവെന്നും ആശുപത്രി അധികൃതർ കുഞ്ഞിന്റെ മരണ വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ച് പതിനഞ്ചോളം വരുന്ന സംഘം ആശുപത്രിയിൽ അതിക്രമിച്ച് കടന്ന് ചില്ലുകളും മറ്റും അടിച്ച് തകർക്കുകയായിരുന്നു. അക്രമം തടയുന്നതിനിടെയാണ് ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ.പി.കെ.അശോകന് മർദ്ദനമേറ്റത്.
കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണം: കെ.ജി.എം.ഒ.എ
കോഴിക്കോട് : സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നിർഭയം ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണം. ഐ എം.എയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് കെ.ജി.എം.ഒ.എ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തൊട്ടൊകെ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. മുഴുവൻ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.സുരേഷ്. ടി.എൻ, ജനറൽ സെക്രട്ടറി ഡോ.സുനിൽ. പി.കെ എന്നിവർ അറിയിച്ചു.
ഐ.എം.എ പ്രതിഷേധ മാർച്ച് ഇന്ന്
കോഴിക്കോട്: ഫാത്തിമ ഹോസ്പിറ്റലിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ഫാത്തിമ ഹോസ്പിറ്റലിൽ നിന്ന് കോഴിക്കോട് കമ്മിഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
ഡോക്ടർക്കുനേരെയുണ്ടായ കൈയേറ്റം പ്രതിഷേധാർഹം
കോഴിക്കോട്: കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ.പി.കെ.അശോകന് നേരെയുണ്ടായ കൈയേറ്റം പ്രതിഷേധാർഹമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേരള ഹാർട്ട് കെയർ സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ.കെ.കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു.
ഡോ.കെ.മൊയ്തു, ഡോ.നാസർ യൂസഫ് , എം.വി.റംസി ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ആർ.ജയന്ത്കുമാർ സ്വാഗതവും എം.പി.ഇമ്പിച്ചമ്മത് നന്ദിയും പറഞ്ഞു. ഡോ.പി.കെ.അശോകനെ മർദ്ദിച്ച സംഭവത്തിൽ കാർഡിയോളജി സൊസൈറ്റി ഒഫ് ഇന്ത്യ- കേരള ചാപ്റ്ററും (സി.എസ് ഐ .കെ) ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഒഫ് കേരളയും (ഐ.സി.സി.കെ) പ്രതിഷേധിച്ചു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതിനും കാലതാമസം ഉണ്ടാകുന്നത് ആശങ്കാജനകമാണെന്ന് സി.എസ്ഐ-കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.പ്രഭാ നിനി ഗുപ്തയും ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാനുള്ള നിയമങ്ങൾ സർക്കാർ കർശനമായി നടപ്പാക്കണമെന്ന് സി.എസ്. ഐ കേരള ചാപ്റ്റർ സെക്രട്ടറി ഡോ.സ്റ്റിജി ജോസഫും പറഞ്ഞു. നീതി ലഭിക്കുന്നതിനായി മറ്റ് അസോസിയേഷനുകൾക്കൊപ്പം ഐ.സി.സി.കെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് ഡോ. പ്രതാപ് കുമാർ, സെക്രട്ടറി ഡോ. സി.ഡി.രാമകൃഷ്ണ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |