■വല വിരിച്ച് പൊലീസ്,ചെറുത്തുനില്പുമായി പ്രവർത്തകർ
■ഇമ്രാന്റെ വസതിയിൽ നാടകീയ രംഗങ്ങൾ
ഇസ്ലാമാബാദ് : തോഷാഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ ( പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് ) പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിനെ ചൊല്ലി ലാഹോറിൽ നാടകീയ സംഭവങ്ങൾ. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെ ലാഹോറിലെ സമൻ പാർക്കിലുള്ള ഇമ്രാൻ ഖാന്റെ വസതിയിലേക്ക് അറസ്റ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പൊലീസ് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് വസതിയിലെത്തിയപ്പോൾ ഇമ്രാൻ അവിടെ ഇല്ലെന്നായിരുന്നു ഇമ്രാന്റെ ചീഫ് ഒഫ് സ്റ്റാഫും സെനറ്ററുമായ ഷിബ്‌ലി ഫറാസ് അറിയിച്ചത്. ഇതേ തുടർന്ന് നോട്ടീസ് കൈമാറിയ ശേഷം പൊലീസ് വസതിയുടെ ഗേറ്റിന് പുറത്ത് തമ്പടിച്ചു.
ഇതിനിടെ, പി.ടി.ഐ നേതാവ് ഫവാദ് ചൗധരിയുടെ നിർദ്ദേശ പ്രകാരം പാർട്ടി പ്രവർത്തകർ വസതിക്ക് മുന്നിൽ വലയം തീർത്തു. ഇമ്രാനെതിരെ ഇസ്ലാമാബാദ് സെഷൻസ്, ജില്ലാ കോടതികളാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തോഷാഖാന കേസിന്റെ വാദങ്ങളിൽ ഇമ്രാൻ ഹാജരാകുന്നതിൽ തുടർച്ചയായി വീഴ്ച്ച വരുത്തിയതോടെയാണ് നടപടി. ഇമ്രാനെ കസ്റ്റഡിയിലെടുത്ത് ചൊവ്വാഴ്ച ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.
അറസ്റ്റിനെ തടയിടുന്നവർ വിചാരണയ്ക്ക് വിധേയമാകുമെന്ന് പൊലീസ് അറിയിച്ചെങ്കിലും രക്ഷയുണ്ടായില്ല. വെറും കൈയ്യോടെ പോകില്ലെന്ന നിലപാടിലുറച്ച് പൊലീസും വസതിക്ക് മുന്നിൽ നിലയുറപ്പിച്ചു. ഇന്നലെ രാത്രി 10 മണിവരെ അണികൾ വസതിക്ക് മുന്നിൽ തന്നെ തുടരണമെന്നായിരുന്നു നിർദ്ദേശം. അറസ്റ്റുണ്ടായാൽ രാജ്യത്ത് വൻ പ്രതിഷേധമുണ്ടാകുമെന്ന് പി.ടി.ഐ മുന്നറിയിപ്പ് നൽകി.
കോടതി നിർദ്ദേശപ്രകാരമാണ് പൊലീസ് ഇമ്രാന്റെ അറസ്റ്റിനെത്തിയതെന്നും സർക്കാരിന് ഇതിൽ ഒന്നും ചെയ്യാനാകില്ലെന്നും ആഭ്യന്തര മന്ത്രി റാണാ സനാവുള്ള അറിയിച്ചു. പൊലീസ് വസതിക്ക് മുന്നിൽ തുടരുന്നതിനിടെ അതുവരെ കാണാമറയത്തായിരുന്ന ഇമ്രാൻ വൈകിട്ട് 5 മണിയോടെ വസതിയിൽ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത് നാടകീയ രംഗങ്ങൾ സങ്കീർണമാക്കി.
ജീവൻ അപകടത്തിൽ: ഇമ്രാൻ
തന്നെ അറസ്റ്റ് ചെയ്യാൻ വസതിക്ക് മുന്നിൽ കാത്തുനിന്ന പൊലീസിനെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു ഇമ്രാന്റെ അഭിസംബോധന. താൻ ആർക്ക് മുന്നിലും തല കുനിക്കില്ലെന്ന് പറഞ്ഞ ഇമ്രാൻ പാർട്ടി പ്രവർത്തകർക്ക് നന്ദിയറിയിച്ചു. പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനും പാക് ഇന്റലിജൻസ് ഏജൻസിയായ ഐ.എസ്.ഐയുടെ തലവനും അവരുടെ പാതയിൽ നിന്ന് തന്നെ നീക്കാൻ ശ്രമിക്കുന്നെന്നും അവർ തന്നെ കൊല്ലാൻ ശ്രമിച്ചെന്നും ഇമ്രാൻ ആരോപിച്ചു. തന്റെ ജീവൻ അപകടത്തിലാണെന്നും തോഷാഖാന കേസിൽ പൊതു വാദം വേണമെന്നും കഴിഞ്ഞ നവംബറിൽ വസീറാബാദിൽ വച്ച് തനിക്ക് നേരെയുണ്ടായ വധശ്രമത്തിന് പിന്നിൽ ഇന്ന് അധികാരത്തിലുള്ളവർ തന്നെയാണെന്നും ഇമ്രാൻ പറഞ്ഞു.
ഇതിനിടെ പി.ടി.ഐ ഇമ്രാന് സംരക്ഷണ ജാമ്യം ആവശ്യപ്പെട്ട് ലാഹോർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും
രജിസ്ട്രാർ ഓഫീസ് സ്റ്റാഫിന്റെ അഭാവം മൂലം ഫയൽ ചെയ്യാനായില്ലെന്നാണ് വിവരം. ഇമ്രാനെ വെർച്വലായി കോടതി മുമ്പാകെ ഹാജരാകാൻ അനുവദിക്കണമെന്ന് കാട്ടി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. അതേ സമയം, തങ്ങൾക്ക് തെറ്റായ വിവരം നൽകിയതിന് ഷിബ്‌ലി ഫറാസിനെതിരെ കേസെടുക്കുമെന്ന് ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു.
തോഷാഖാന വിവാദം
പ്രധാനമന്ത്രിയായിരിക്കെ വിദേശ സന്ദർശനങ്ങൾക്കിടെ ഉപഹാരമായി ലഭിച്ച അമൂല്യ വസ്തുക്കൾ വിറ്റ് കോടികൾ സമ്പാദിക്കുകയും അത് ആദായനികുതി റിട്ടേണിൽ മറച്ചു വയ്ക്കുകയും ചെയ്തെന്നതാണ് ഇമ്രാനെതിരെയുള്ള തോഷാഖാന അഴിമതിക്കേസ്.
ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഉപഹാരമായി ലഭിക്കുന്ന അമൂല്യ വസ്തുക്കൾ സൂക്ഷിക്കുന്ന വകുപ്പാണ് തോഷാഖാന. 1974ലാണ് പാക് സർക്കാർ ഇതിന് തുടക്കമിട്ടത്. ഈ വകുപ്പ് ഉപഹാരങ്ങളുടെ മൂല്യം നിർണയിക്കും. മൂല്യത്തിന്റെ നിശ്ചിത ശതമാനം കെട്ടിവച്ചാൽ ഉപഹാരങ്ങൾ നിയമപ്രകാരം സ്വന്തമാക്കാം.
2018ൽ പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ അറബ് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ തനിക്ക് ലഭിച്ച വാച്ചുകൾ, പേനകൾ തുടങ്ങി വിലപിടിപ്പുള്ള ഉപഹാരങ്ങൾ ആദ്യം തോഷാഖാനയിലേക്ക് നൽകി. തുടർന്ന് അവിടെ നിന്ന് നിയമപ്രകാരമുള്ള ഇളവിന് അവ വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റു.
ഇലക്ഷൻ കമ്മിഷനിൽ ഇത് സംബന്ധിച്ച വ്യാജരേഖകൾ സമർപ്പിച്ചതും തിരിച്ചടിയായി. ഇമ്രാൻ കുറ്റക്കാരനാണെന്ന് കമ്മിഷൻ കണ്ടെത്തി. പ്രധാനമന്ത്രിയായിരിക്കെ തോഷാഖാനയിൽ നിന്നെടുത്ത പല ഉപഹാരങ്ങൾക്കും ഇമ്രാൻ പണം നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |