ദുബായ്: ദുബായ് പൊലീസിന് കൈക്കൂലി കൊടുക്കാൻ ശ്രമിച്ച പ്രവാസിക്ക് 'പണി കിട്ടി'. 34കാരനായ യുവാവിന് ആറ് മാസം തടവും 10,000 ദിർഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്താനും ദുബായ് ക്രിമിനൽ കോടതി ഉത്തരവിട്ടിട്ടുണ്ട്. ദുബായ് നൈഫ് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനാണ് ഇയാൾ കൈക്കൂലി കൊടുക്കാൻ ശ്രമിച്ചത്.
വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ അനധികൃതമായി താമസിച്ചതിന് പ്രതിയുടെ സഹോദരൻ നേരത്തേ പൊലീസിന്റെ പിടിയിലായിരുന്നു. താൻ അറസ്റ്റിലായ വിവരം സഹോദരനെ വിളിച്ച് അറിയിക്കണമെന്ന് പൊലീസിനോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അനുമതി ലഭിച്ചതോടെ ഫോൺ വിളിച്ച് ഇയാൾ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ സഹോദരൻ 10,000 ദിർഹം കൈക്കൂലി തരാമെന്നും തന്റെ സഹോദരനെ നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടുത്തണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് കൈക്കൂലി വാഗ്ധാനം ലഭിച്ച ഉദ്യോഗസ്ഥന്‍ തന്റെ മേലുദ്യോഗസ്ഥനെ വിവരം ധരിപ്പിച്ചു. ഇയാൾ കൈക്കൂലി നൽകുമ്പോൾ കൈയോടെ പിടികൂടാനായിരുന്നു മേലുദ്യോഗസ്ഥന്റെ നിർദേശം.
ഇതനുസരിച്ച്, പണം സ്വീകരിക്കാമെന്ന് പൊലീസ് സന്നദ്ധത അറിയിച്ചു. തുടർന്ന് നൈഫ് പൊലീസ് സ്റ്റേഷനുള്ളിലെ ടോയ്‌ലറ്റിന് മുന്നിൽ വച്ച് പണം കൈമാറിയതും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ പ്രതിക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ധാനം ചെയ്‍തെന്ന കുറ്റമാണ് ചുമത്തിയത്. കേസ് വിശദമായി പരിശോധിച്ച കോടതി, കുറ്റകൃത്യം നടന്നതായി സ്ഥിരീകരിക്കുകയും വിധി പ്രസ്‍താവിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |