തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ചുടുകല്ല് ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് നഗരസഭയുടെ വിശദീകരണം. പൊങ്കാലയ്ക്ക് ശേഷം ചുടുകല്ല് നഗരസഭയല്ലാതെ മറ്റാരെങ്കിലും ശേഖരിച്ച് വിൽക്കുന്നുണ്ടെങ്കിൽ അതിന് പിഴയീടാക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇതിനെതിരെ ചില കോണിൽ നിന്ന് വന്ന വിമർശനത്തിന് മറുപടിയായാണ് നഗരസഭയുടെ വിശദീകരണം. ഭക്തർ ഉപേക്ഷിച്ചു പോകുന്ന ചുടുക്കല്ല് മാത്രമേ നഗരസഭ ശേഖരിക്കൂ.അല്ലാത്തവ അവരവർക്കു തന്നെ തിരികെ കൊണ്ടു പോകാമെന്നാണ് നഗരസഭയുടെ വിശദീകരണം.
പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുപോലെതന്നെ പ്രധാനമാണ് പൊങ്കാല അടുപ്പിനായി ഉപയോഗിക്കുന്ന ചുടുകല്ലുകൾ നീക്കം ചെയ്യുന്നതും. ഭക്തർ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഏതൊരു വസ്തുവും തിരികെ കൊണ്ടുപോകാൻ അവർക്ക് അവകാശമുണ്ട്. എന്നാൽ അവർ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉൾപ്പെടെയുള്ള വസ്തുവകകൾ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുൻസിപ്പാലിറ്റി ആക്ട് 330 പ്രകാരം നഗരസഭയ്ക്കാണെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്.
മുൻ വർഷങ്ങളിൽ ഇത്തരത്തിൽ പൊങ്കാല അടുപ്പിന് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ശേഖരിച്ച് മറിച്ച് വിൽക്കുന്ന ലോബികൾ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനും കൂടാതെ ഇത്തരത്തിൽ ശേഖരിക്കുന്ന ചുടുകല്ലുകൾ പുനരുപയോഗിച്ച് മുൻഗണനാക്രമത്തിൽ വിവിധ ഭവനപദ്ധതികൾക്ക് ഉപയോഗപ്പെടുത്തുമെന്നും നഗരസഭ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |