പയ്യന്നൂർ: പയ്യന്നൂർ എം.എൽ.എയും സി.പി.എം നേതാവുമായ ടി.ഐ മധുസൂദനനുമായി ബന്ധപ്പെട്ട ഫണ്ട് വിഷയത്തിൽ അകന്നു നിന്ന മുൻ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ പാർട്ടി വേദിയിൽ വീണ്ടും സജീവമായി. ഇന്നലെ വൈകിട്ട് പയ്യന്നൂർ ഗാന്ധിപാർക്കിൽ നടന്ന പി.കണ്ണൻ നായർ അനുസ്മരണത്തിലാണ് ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ഞികൃഷ്ണൻ പങ്കെടുത്തത്. ഇതോടെ എട്ട് മാസമായി തുടരുന്ന പയ്യന്നൂർ സി.പി.എമ്മിലെ ഉൾപ്പാർട്ടി തർക്കത്തിന് വിരാമമായി.
ഇടഞ്ഞു നിന്ന വി.കുഞ്ഞികൃഷ്ണനെ പങ്കെടുപ്പിച്ച് സി.പി.എം പയ്യന്നൂർ ഏരിയാ കമ്മറ്റി യോഗം നടത്തിയതിനു പിന്നാലെയാണ് അനുസ്മരണ ചടങ്ങിൽ പങ്കെടുത്തത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇടപെട്ട് ചർച്ച നടത്തിയാണ് കുഞ്ഞികൃഷ്ണനെ അനുനയിപ്പിച്ചത്.
രണ്ട് കോടിയുടെ ഫണ്ട് തിരിമറിയിൽ മധുസൂദനനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു കുഞ്ഞികൃഷ്ണൻ വിട്ടു നിന്നത്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ വീണ്ടും ചർച്ചയാകാമെന്ന ഉറപ്പും നേതൃത്വത്തിൽ നിന്ന് ലഭിച്ചതായാണ് സൂചന.
ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ പരസ്യ പ്രതികരണം നടത്തുകയും, വ്യക്തമായ വിശദീകരണം നൽകാതെ പാർട്ടി യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തിട്ടും അണികൾക്കിടയിലെ ജനകീയത പരിഗണിച്ച് പയ്യന്നൂർ എരിയാ കമ്മിറ്റി അംഗമായി കുഞ്ഞികൃഷ്ണനെ നിലനിറുത്തുകയായിരുന്നു. പാർട്ടി അംഗങ്ങൾ
വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്നും ഫണ്ട് ഓഡിറ്റിംഗിൽ വന്ന ജാഗ്രതക്കുറവാണ് നേതൃത്വത്തിന് സംഭവിച്ചതെന്നും പാർട്ടി നിയോഗിച്ച അന്വേഷണക്കമിഷൻ കണ്ടെത്തിയിരുന്നു. എന്നാൽ, വിഷയം പാർട്ടിക്കകത്ത് ഉന്നയിക്കാതെ പൊതുവേദികളിലെത്തിച്ചതിനാലാണ് കുഞ്ഞികൃഷ്ണനെ
ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.
പി.കണ്ണൻ നായർ അനുസ്മരണം
പയ്യന്നൂർ : സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി ജനറൽ മാനേജരുമായിരുന്ന പി. കണ്ണൻ നായരുടെ 33–-ാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഗാന്ധി പാർക്കിൽ നടന്ന അനുസ്‌മരണ സമ്മേളനം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ്, ടി.ഐ.മധുസൂദനൻ എം.എൽ.എ, സി.കൃഷ്ണൻ, വി.നാരായണൻ, അഡ്വ.പി.സന്തോഷ്, വി.കുഞ്ഞികൃഷ്ണൻ, പി.ശ്യാമള, പോത്തേര കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |