വൈപ്പിൻ: 'കുഴി വെട്ടി മൂടുക വേദനകൾ, കുതികൊൾക ശക്തിയിലേക്ക് നമ്മൾ' എന്ന കവി വാക്യം അക്ഷരാർത്ഥത്തിൽ തന്നെ ജീവിതത്തിൽ നടപ്പാക്കിയ സ്ത്രീയാണ് പള്ളിപ്പുറം പാത്രക്കടവിൽ ബേബി മറിയം പുഷ്‌കിൻ. അമ്മ മറിയയുടെ ഗർഭപാത്രത്തിലിരിക്കെ പിതാവ് മരണമടഞ്ഞു.
പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരനായി അമ്മാവൻ ഔസേപ്പുട്ടിയുടെ സഹായിയായാണ് മറിയം മകളെ വളർത്തിയത്. ആസ്മ രോഗത്താൽ അമ്മ വലഞ്ഞപ്പോൾ 17-ാം വയസിൽ ബേബി സെമിത്തേരിയിലേക്കിറങ്ങി. ഒറ്റയ്ക്കും കുഴിവെട്ട് ജോലി ഏറ്റെടുത്തു. ഏഴ് രൂപ യായിരുന്നു ഒരു കുഴിക്ക് കൂലി.
എമ്പാം ചെയ്ത മൃതദേഹം അടക്കിയ കല്ലറ രണ്ട് വർഷം അഴുകാത്ത ജഡം കണ്ട് അലറിവിളിച്ച് ഓടിയ അനുഭവവും ബേബിക്കുണ്ട്. മരിച്ചവരെ ഇപ്പോൾ ബേബി ഭയപ്പെടാറില്ല.
ഇതിനിടെ പുഷ്‌കിൻ എന്ന യുവാവിന് ബേബിയോട് പ്രണയമായി. സാമാന്യം സമ്പത്തുള്ള ഹിന്ദു കുടുംബത്തിൽപ്പെട്ട പുഷ്‌കിന്റെ പ്രണയം വീട്ടുകാർ അംഗീകരിച്ചില്ല. തുടർന്ന് മതംമാറി ബേബിയെ ജീവിതസഖിയാക്കി. വടക്കേക്കര സഹകരണ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുനമ്പം മിനി ഫിഷിംഗ് ഹാർബറിൽ ജോലിക്കാരനായ പുഷ്‌കിൻ 10 വർഷം മുൻപ് മരണമടഞ്ഞു.
ബേബിക്ക് സഹോദരൻമാരില്ല. മക്കളുമില്ല. പള്ളിപ്പുറം കോൺവെന്റിന് സമീപം പള്ളി നൽകിയ 2 സെന്റ് സ്ഥലത്തോടൊപ്പം അര സെന്റ് സ്വന്തമായി വാങ്ങി അവിടെ വീട് വെച്ച് സഹോദരിയുടെ മകനോടൊപ്പം താമസിക്കുകയാണ് ബേബി. 47 വർഷമായി ചെയ്തു പോരുന്ന കുഴി വെട്ട് 64 -ാം വയസിലും തുടരുന്നു. ഇപ്പോൾ 2000 രൂപയാണ് കൂലി. ആദ്യ കാലങ്ങളിൽ നാട്ടുകാരുടെ വെറുപ്പും അധിക്ഷേപവുമൊക്കെ സഹിക്കേണ്ടി വന്നു. കാലം മാറിയപ്പോൾ അത് സ്‌നേഹവും ബഹുമാനവുമൊക്കെയായി. വയസ് കാലത്ത് ഈ ജോലി തുടരാൻ പ്രചോദനവും ഈ പരിഗണന തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |