റാന്നി : പുതിയ സംവിധാനങ്ങളൊരുക്കിയിട്ടും റാന്നി താലൂക്ക് ആശുപത്രിയിലെ ഓ.പി കൗണ്ടറിൽ തിരക്ക് കുറയുന്നില്ല. ടോക്കൺ സംവിധാനം ഉണ്ടെങ്കിലും തിരക്കിന് പരിഹാരമായിട്ടില്ല. വാർഡിനു പുറമെ ഓപ്പറേഷൻ തീയേറ്ററും ഫാർമസിയും എക്സറേ സംവിധാനവും ഉൾപ്പടെ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ പ്രധാന വഴിയിൽ ആളുകളുടെ തിരക്കാണ്. ടോക്കൺ എടുത്ത ശേഷം വിശ്രമിക്കാൻ കസേരകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിനില്ല. മാസങ്ങൾക്കു മുമ്പാണ് പുതിയ കൗണ്ടർ പണികഴിപ്പിച്ചതും പ്രവർത്തനം ആരംഭിച്ചതും. എന്നാൽ മുമ്പ് ഉണ്ടായിരുന്ന തിരക്കുകൾക്ക് യാതൊരു മാറ്റവുമില്ല.
ഐ.സി.യു യൂണിറ്റ് അടച്ചുപൂട്ടി
താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ ഐ.സി.യു യൂണിറ്റ് അടച്ചു പൂട്ടിയത് രോഗികളെ വലയ്ക്കുന്നു. ആശുപത്രിയിൽ രണ്ട് ഐ.സി.യു യൂണിറ്റുകളാണ് ഉള്ളത്.
ഒരു സ്റ്റാഫ് നഴ്സ്, രണ്ട് ഹെൽപ്പർമാർ , 24 മണിക്കൂറും ഡോക്ടറുടെ സേവനം എന്നിവ ആണ് ഐ.സി.യുവിൽ ഉണ്ടായിരുന്നത്. ഐ.സി.യുവിന്റെ പ്രവർത്തനം നിലച്ചതിനാൽ രോഗികൾ കോട്ടയം മെഡിക്കൽ കോളേജിനെയും ജില്ലയിലെ സ്വകാര്യ ആശുപത്രികളെയുമാണ് ആശ്രയിക്കുന്നത്. ലക്ഷങ്ങൾ വിലപിടിപ്പുള്ള ഉപകരണങ്ങളും നശിക്കുകയാണ്.
സജ്ജീകരണങ്ങൾ ഉണ്ടായിട്ടും ജനങ്ങൾക്ക് പ്രയോജപ്പെടുത്താൻ അധികാരികൾ തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |