മാന്നാർ: റേഷൻ വിതരണം സാധാരണ നിലയിലായെങ്കിലും കാർഡുടമകൾക്കുണ്ടാവുന്ന ബുദ്ധിമുട്ടിന് പരിഹാരമില്ല. സെർവർ തകരാർ പരിഹരിക്കാതെയാണ് റേഷൻ വിതരണം പഴയപടിയാക്കിയത്.
ഇ-പോസ് മെഷീനിൽ വിരൽ പതിപ്പിച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റണമെങ്കിൽ ഇപ്പോഴും കടകൾക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തിരിക്കണം. സെർവർ തകരാർ മൂലം മൂന്ന് മാസമായി സംസ്ഥാനത്ത് കടകളുടെ പ്രവർത്തന സമയം ഏഴ് ജില്ലകളിൽ വീതം രാവിലെയും വൈകുന്നേരവുമായി ക്രമപ്പെടുത്തിയിരുന്നു. രാവിലെ എട്ട് മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ ഏഴ് വരെയുമായിരുന്നു പ്രവർത്തനം. മാസത്തിന്റെ അവസാന ദിനങ്ങൾ എത്തുമ്പോൾ സെർവർ പൂർണമായും തകരാറിലാവുകയും റേഷൻ വിതരണം താറുമാറാകുകയും ചെയ്തിരുന്നു. അതിനാൽ നിരവധി പേർക്ക് റേഷൻ വാങ്ങാൻ കഴിയാതെ വന്നതിനാൽ ഫെബ്രുവരിയിലെ റേഷൻ മാർച്ച് നാല് വരെ നീട്ടിയിരുന്നു.
എന്നാൽ സെർവർ തകരാർ വീണ്ടും പതിവാകുകയാണ്. ഫോണിലേക്ക് വരുന്ന ഒ.ടി.പി നൽകിയാണ് പലപ്പോഴും റേഷൻ വിതരണം ചെയ്യുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാതെ വേനൽ ചൂടിനെ പഴിചാരി വിതരണ സമയം പഴയ രീതിയിലാക്കിയതിനെ ചോദ്യം ചെയ്യുകയാണ് വ്യാപാരികൾ. രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് ഇപ്പോഴത്തെ പ്രവർത്തന സമയം. തങ്ങൾക്ക് ഉപഭോക്താക്കളുടെ ശകാരവും അസഭ്യവർഷവും കൂടുതൽ സമയം കേൾക്കാമെന്നതല്ലാതെ യാതൊരു പ്രയോജനവും സമയമാറ്റം കൊണ്ടില്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്.
സംസ്ഥാനത്ത് 92.5 ലക്ഷത്തോളം റേഷൻ കാർഡുടമകളാണ് ഉള്ളത്. ഇതിൽ ശരാശരി 88.5 ലക്ഷം പേരാണ് റേഷൻ സാധനങ്ങൾ കൈപ്പറ്റുന്നത്. സെർവർ തകരാർ പൂർണമായും പരിഹരിച്ച് റേഷൻ വിതരണം സുഗമമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |