ന്യൂഡൽഹി: മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും, നിയമസഭാ കൗൺസിൽ അംഗവുമായ കെ. കവിതയെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. നാളെ ഡൽഹിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.
കേസിൽ ഭാരത് രാഷ്ട്ര സമിതി (ബി ആർ എസ്) നേതാവായ കവിതയെ കഴിഞ്ഞ ഡിസംബർ 12 ന് സിബിഐ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളെക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണ്.
കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റം ചുമത്തി ഇ ഡി ഇന്നലെ അറസ്റ്റ് ചെയ്‌ത മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ള കവിതയുടെ ബിസിനസ് പങ്കാളിയാണ്. അരുണിനെ ഡൽഹി റോസ് അവന്യൂ കോടതി ഇന്നലെ ഈ മാസം പതിമൂന്ന് വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടിരുന്നു.
ദീർഘമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുണിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് കോടിയിലധികം വിലമതിക്കുന്ന ഭൂമി നേരത്തെ കണ്ടുകെട്ടിയിരുന്നു. കേസിലെ പതിനാലാം പ്രതിയാണ് അരുൺ രാമചന്ദ്രൻ പിള്ള. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കേസിലെ ഒന്നാം പ്രതി. കഴിഞ്ഞ ദിവസം സിസോദിയയെ തീഹാർ ജയിലിലിൽ വച്ച് ഇ ഡി ആറ് മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു.
അതേസമയം, തെലങ്കാനയിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉയർന്നിരിക്കുന്നത്. ഇത് പ്രചാരണത്തിൽ ശക്തമാക്കാനാണ് ബി ജെ പിയുടെ തീരുമാനമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |