തിരുവനന്തപുരം : കേസിൽ ഉൾപ്പെടുത്തി ഇ,ഡി തന്നെ വേട്ടയാടുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ എം.ശിവശങ്കർ ജാമ്യം തേടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും ഹർജിയിൽ പറയുന്നു. ചികിത്സാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ശിവശങ്കറിന്റെ റിമാൻഡ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി 14 ദിവസത്തേക്കു കൂടി നീട്ടിയിരുന്നു
അതേസമയം ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉടൻതന്നെ വീണ്ടും ചോദ്യം ചെയ്തേക്കും. സിഎം രവീന്ദ്രൻ നൽകിയ മൊഴികളുടെ കൂടുതൽ വിശദാംശങ്ങൾ തേടുകയാണ് നീക്കം. ഇടപാടുകളിൽ രവീന്ദ്രന് പങ്കുണ്ടോ എന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. സിഎം രവീന്ദ്രനെ ഇന്നലെയും പത്തു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ചയും പത്തു മണിക്കൂറാണ് ചോദ്യം ചെയ്തത്. ലൈഫ് മിഷൻ കരാറുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധവും കോഴയുടെ വിവരങ്ങളുമാണ് രവീന്ദ്രനോട് ചോദിച്ചത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കാട്ടിയായിരുന്നു ചോദ്യം ചെയ്യലെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |