കോട്ടയം : ദന്ത ഡോക്ടറാണെങ്കിലും ഷൈനി റൗഫിന് കരാട്ടെ ജീവനാണ്, സുംബാ ഡാൻസ് പ്രാണവായുവും. കൂടാതെ പേഴ്‌സണൽ ട്രെയിനർ, കരിയർ കൗൺസിലർ തുടങ്ങി ഷൈനി കൈയ്യൊപ്പിടാത്ത മേഖലകളില്ല. അമ്പത്തി മൂന്നാം വയസിലും ചുറുചുറുക്കാണ് ഡോ. ഷൈനിയുടെ കരുത്ത്.
ഇരുപത്തൊന്നു വർഷമായി റിയാദിലും നാട്ടിലുമായി ഡെന്റൽ സർജനായി ജോലി ചെയ്യുകയാണ് ഡോ. ഷൈനി. മറ്റുള്ളവരുടെ പല്ല് സംരക്ഷിക്കുന്ന തിരക്കിലും സ്വന്തം ശരീരം പൊന്നുപോലെ കാത്ത് സൂക്ഷിക്കുന്നതാണ് ഷൈനിയുടെ ദിനചര്യ. ഇതിനായി സുംബാ ഫിറ്റ്‌നസ് പരിശീലനവും നടത്തുന്നുണ്ട്. കരാട്ടെ പരിശീലനത്തിനിടെ പൊതുവേദിയിൽ അരഡസനിലേറെ ഓട് അടിച്ചുപൊട്ടിച്ചു വാർത്തകളിലിടം നേടി. ബ്ലാക്ക് ബെൽറ്റ് നേടുന്നതിനുള്ള പരിശീലനത്തിലാണിപ്പോൾ. കുട്ടികൾക്കും പ്രായമായവർക്കും കുറഞ്ഞ ഫീസിൽ സുംബാ പരിശീലനം നൽകുന്നതിനൊപ്പം വൃദ്ധസദനങ്ങളിലും അനാഥ മന്ദിരങ്ങളിലും ഷൈനി ഓടിയെത്തും. സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ബാലപാഠങ്ങൾ അനായാസമാക്കാൻ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള നൃത്ത ചുവടുകളാണ് അസിസ്റ്റന്റ് ശ്വേതയ്‌ക്കൊപ്പം ഡോ. ഷൈനി പരിശീലിപ്പിക്കുന്നത്.
53ലും ശരീര ഭാരം 53
അന്നജവും മധുരവും കുറച്ചുള്ള ഭക്ഷണ രീതിയും നിത്യേനയുള്ള സുംബ പരിശീലനവും വയസിനൊപ്പം ശരീര ഭാരവും 53ൽ പിടിച്ചുനിറുത്താൻ ഡോ. ഷൈനിയെ സഹായിച്ചു. റിയാദിൽ ബിസിനസുകാരനായ കാശ്മീർ സ്വദേശി റൗഫ് പിസാഡയാണ് ഭർത്താവ്. ദന്ത ഡോക്ടറായ ഡോ. ഹാറൂൺ, ന്യൂഡൽഹി എൽ.എസ്.ആർ വിദ്യാർത്ഥിനി മറിയം എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |