കോട്ടയം . ''മാർച്ച് 28 നാണ് ഡേറ്റ് നൽകിയത്. എന്നാൽ ഈ തീയതിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കില്ലെന്ന് കുറച്ച് ദിവസം മുമ്പ് മെഡിക്കൽ കോളേജിൽ നിന്ന് വിളിച്ചുപറഞ്ഞു. ഡോക്ടർമാരുടെ കുറവാണ് കാരണമായി പറയുന്നത്. ഇനി എന്ന് ശസ്ത്രക്രിയ നടക്കുമെന്ന് അറിയില്ല. നാലു വർഷമായി ചികിത്സയിലാണ്''. കോട്ടയം മെഡിക്കൽ കോളേജിൽ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന ആലപ്പുഴ സ്വദേശിയുടെ ഭാര്യയുടെ വാക്കുകളാണിത്.
മെഡിക്കൽ കോളേജിൽ വൃക്കമാറ്റ ശസ്ത്രക്രിയ മുടങ്ങിയിട്ട് ഒന്നരമാസമായി. മാസത്തിൽ ഒന്നിടവിട്ട എല്ലാ ചൊവ്വാഴ്ചകളിലുമാണ് ശസ്ത്രക്രിയ നടന്നിരുന്നത്.
ഒരു മാസം മൂന്നു ശസ്ത്രക്രിയ വരെ നടന്നിരുന്നു. എന്നാൽ ജനുവരിയ്ക്ക് ശേഷം ഒന്നുപോലുമില്ല. പരിശോധനയും കൗൺസിലിംഗുമെല്ലാം പൂർത്തിയാക്കി പതിനേഴോളം രോഗികളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. നെഫ്രോളജി, യൂറോളജി വിഭാഗങ്ങളാണ് ശസ്ത്രക്രിയ നടത്തുന്നത്. യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവാണ് പ്രതിസന്ധിയ്ക്ക് കാരണമായി പറയുന്നത്. നിലവിൽ പ്രൊഫസറും അസോസിയേറ്റ് പ്രൊഫസറും മാത്രമാണുള്ളത്. ഇതിൽ ഒരാൾ അവധിയിലാണ്.
രോഗികൾ ഗതികേടിൽ
ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസിന് വിധേയരാകേണ്ടതിനാൽ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്നവരെല്ലാം മെഡിക്കൽ കോളേജിന് അടുത്തു വീടെടുത്ത് താമസിക്കുകയാണ്. മാസം പതിനായിരം രൂപയിലധികമാണ് വാടക. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഭൂരിഭാഗം പേർക്കും ബന്ധുക്കൾ തന്നെയാണ് വൃക്കദാതാക്കൾ. വർഷങ്ങളായി ചികിത്സയിലായതിനാൽ സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള പണം ഇവർക്കില്ല.
രോഗിയുടെ മകൻ പറയുന്നു.
വൃക്കമാറ്റ ശസ്ത്രക്രിയ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. വർഷങ്ങളായി പിതാവ് ഡയാലിസിന് വിധേയനായി കൊണ്ടിരിക്കുകയാണ്. നിരവധി തുക ചെലവായി. ആകെയുള്ള പ്രതീക്ഷ വൃക്കമാറ്റിവയ്ക്കലായിരുന്നു. അതും നടക്കുന്നില്ല. ഇനി ഞങ്ങൾ എന്ത് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |