തിരുവനന്തപുരം: പീഡനവും വധശ്രമവുമുൾപ്പെടെ അരഡസലനിലേറെ കേസുകളിൽ പ്രതിയാവുകയും നിരവധി തവണ ശിക്ഷാനടപടിയ്ക്കും സസ്പെൻഷനും വിധേയനാവുകയും ചെയ്ത കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിനെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് സർവീസിൽ നിന്ന് നീക്കം ചെയ്തു.
ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി നൽകിയ കാരണം കാണിക്കൽ നോട്ടീസ്, ഹിയറിംഗ് തുടങ്ങിയ നടപടിക്രമങ്ങളിൽ ശിവശങ്കരന്റെ വാദഗതികൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പിരിച്ചുവിടൽ.
പലതവണ ശിക്ഷണനടപടികൾ നേരിട്ടിട്ടും തുടർച്ചയായി കേസുകളിൽ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാൽ സേനയിൽ തുടരാൻ യോഗ്യനല്ലെന്ന് (ബിഹേവിയറലി അൺഫിറ്റ്) കണ്ടാണ് നടപടി.
2006 മുതൽ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെൻഷനും 11 തവണ വകുപ്പുതല നടപടികൾക്കും ഇയാൾ വിധേയനായിട്ടുണ്ട്.
പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്തി, അവരുടെ നഗ്നചിത്രങ്ങൾ ഫോണിലെടുത്ത് ഭീഷണിപ്പെടുത്തി, പരാതി പിൻവലിപ്പിക്കാൻ ഭീഷണിപ്പെടുത്തി, കേസിനെക്കുറിച്ച് സംസാരിക്കാൻ വിളിപ്പിച്ച യുവതി സ്കൂട്ടറിൽ വരവേ പിന്നിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി കൊലപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ ഗുരുതരകുറ്റകൃത്യങ്ങളാണ് ശിവശങ്കരനെതിരെയുള്ളത്. 2019 ആഗസ്റ്റ് 29നായിരുന്നു പീഡനപരാതി നൽകിയ യുവതിക്കെതിരേ വധശ്രമം.
പരാതിക്കാരിയെ ഫോണിൽ വിളിച്ച് തിരുവില്വാമലയിലെത്താൻ ആവശ്യപ്പെടുകയും സ്കൂട്ടറിൽ വരവേ, ഇന്നോവ കാറിൽ പിന്തുടർന്നെത്തി ഇടിച്ചിടുകയുമായിരുന്നു. പാലക്കാട് എ.എസ്.പിക്ക് നൽകിയ പരാതി പിൻവലിക്കണമെന്ന സി.ഐയുടെ ആവശ്യം നിരസിച്ചതിലെ പ്രതികാരമായിരുന്നു കാരണം. അപകടത്തിൽ പരാതിക്കാരിയുടെ വലത്തേ കാലിന് ഗുരുതര പരിക്കേറ്റു.
അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തൽ, നിരപരാധികളെ കേസിൽപ്പെടുത്തൽ, അനധികൃതമായി അതിക്രമിച്ച് കടക്കൽ മുതലായ കുറ്റങ്ങൾക്കും ശിവശങ്കരനെതിരെ പലതവണ വകുപ്പ് തല നടപടികൾ ഉണ്ടായിട്ടുണ്ട്.
പീഡനക്കേസ് പ്രതികളും അന്വേഷണം അട്ടിമറിച്ചവരുമുൾപ്പെടെ അഞ്ച് പേരെയാണ് സേനയിലെ ശുദ്ധികലശത്തിന്റെ ഭാഗമായി ഇതുവരെ പിരിച്ചുവിട്ടത്. ഡിവൈ.എസ്.പി മാരടക്കം ആറുപേർക്ക് സസ്പെൻഷനും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |