തിരുവനന്തപുരം: 59.71 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന കടമ്പാട്ടുകോണം - ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാത യാഥാർത്ഥ്യത്തിലേക്ക്. ഹൈവേക്ക് ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള 3ഡി വിജ്ഞാപനം റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം പുറപ്പെടുവിച്ചു.
കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയായ കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ നിർദ്ദിഷ്ട എൻ.എച്ച് 744നായി 20.133 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനാണ് വിജ്ഞാപനം. നടപടി പൂർത്തിയാകുന്നതോടെ ഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലാകും. ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ചിരുന്നു. കടമ്പാട്ടുകോണത്തു നിന്ന് 45 മീറ്റർ വീതിയിലുള്ള ആറുവരിപ്പാത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ഭാരത് മാല പരിയോജന പ്രകാരമാണ് നിർമ്മിക്കുക. ഗോവ,കർണാടക,ആന്ധ്രാപ്രദേശ്,തമിഴ്നാട്,കേരളം എന്നീ സംസ്ഥാനങ്ങളെയാണ് പദ്ധതി വഴി ബന്ധിപ്പിക്കുന്നത്.
ഭാരത്‌മാല പരിയോജന പദ്ധതി പ്രകാരം രണ്ട് റീച്ചുകളായാണ് എൻ.എച്ച് 744ന്റെ നിർമ്മാണം. ആര്യങ്കാവ് - ഇടമൺ (21 കി.മീ) ഒന്നാം റീച്ചും ഇടമൺ-കടമ്പാട്ടുകോണം (38 കി.മീ) രണ്ടാംറീച്ചുമാണ്. ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 75 ശതമാനം ദേശീയപാത വികസന അതോറിട്ടിയും 25 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. ജില്ലാ കളക്ടറേറ്റിലെ ദേശീയപാതാ വിഭാഗം സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ടൂറിസം, വ്യവസായ
വികസനത്തിന് വഴിയൊരുക്കും
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ചരക്ക് ഗതാഗതത്തിനൊപ്പം ടൂറിസം വികസനത്തിനും എൻ.എച്ച് 744 വഴിയൊരുക്കും. കൊല്ലം- തിരുമംഗലം ദേശീയപാത, എം.സി റോഡ്, എൻ.എച്ച് 544, നിർദ്ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ്, കഴക്കൂട്ടം-കാരോട് ബൈപ്പാസ് എന്നിവയെ കൂട്ടിയിണക്കുന്ന പാത തെന്മല ഡാം, പുനലൂർ തൂക്കുപാലം, അഞ്ചൽ ഗുഹാക്ഷേത്രം, ചടയമംഗലം ജഡായുപ്പാറ, വർക്കല ബീച്ച്, ശിവഗിരി, ചെമ്പഴന്തി തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സർക്യൂട്ടുമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |