ആലപ്പുഴ: ചുട്ടുപൊള്ളുന്ന വേനലുണ്ടാക്കുന്ന ആഘാതത്തിൽ നിന്ന് അകന്നു നിൽക്കണമെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ നിലവിൽ അനുഭവപ്പെടുന്ന ചൂട് സൂര്യാഘാതത്തിന് വഴിയൊരുക്കുമെന്നതിനാൽ ജാഗ്രത കാട്ടണം.
മാർച്ച് 1 മുതൽ മേയ് 31 വരെയാണ് വേനൽക്കാലം. ഇത്തവണ വേനലിന് മുമ്പ് തന്നെ ചൂട് പിടിവിട്ട് ഉയരാൻ തുടങ്ങി. തീരദേശ ജില്ലയായതിനാൽ ആലപ്പുഴയിൽ അന്തരീക്ഷ ആർദ്രത പൊതുവേ കൂടുതലാണ്. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കും. അയൽ ജില്ലകളായ കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ പ്രവചിച്ചിട്ടുണ്ടെങ്കിലും ആലപ്പുഴയിൽ മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ട്.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് തള്ളാൻ തടസമുണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതമേറ്റ ഒരാളുടെ ശരീരത്തിൽ പല നിർണായക പ്രവർത്തനങ്ങളും തകരാറിലാവും. ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
ജില്ലയിൽ ഇന്നലെ താപനില : 34.5 ഡിഗ്രി സെൽഷ്യസ്
......................
ചൂടേറ്റിയത് ആന്റി സൈക്ളോൺ
വടക്കുപടിഞ്ഞാറൻ ഇന്ത്യയോട് ചേർന്ന് അറബിക്കടലിന്റെ വടക്കുകിഴക്കൻ മേഖലയിൽ എതിർച്ചുഴലി എന്ന ആന്റി സൈക്ലോൺ രൂപപ്പെട്ടു. ഇതോടെ ഉത്തരേന്ത്യയിലെ ചൂടുകാറ്റ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പ്രവഹിച്ചു. ഇതാണ് പെട്ടെന്ന് ചൂട് കൂടാനുള്ള കാരണമെന്ന് കാലാവസ്ഥാ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. താത്കാലിക പ്രതിഭാസമായതിനാൽ അടുത്ത ദിവസങ്ങളിൽ ചൂടിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ടേക്കും.
..................
സൂര്യാഘാത ലക്ഷണങ്ങൾ
ഉയർന്ന ശരീര താപനില (103 ഡിഗ്രി ഫാരൻഹീറ്റ്)
വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം
ശക്തമായ തലവേദന, തലകറക്കം
മന്ദഗതിയിലുള്ള നാഡിമിടിപ്പ്
മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ
അബോധാവസ്ഥ
.
സൂര്യാഘാതമേറ്റാൽ
തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കുക
ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കുക
തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുക
ധാരാളം പാനീയങ്ങൾ കുടിക്കുക
പഴങ്ങളും സാലഡുകളും കഴിക്കുക
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ചികിത്സ ഉറപ്പുവരുത്തുക
പ്രത്യേകം ശ്രദ്ധ വേണ്ടവർ
65 വയസിനു മുകളിലുള്ളവർ
നാലു വയസിനു താഴെയുള്ളവർ
പ്രമേഹം,വൃക്ക രോഗം, ഹൃദ്രോഗം ഉള്ളവർ
വെയിലത്ത് ജോലി ചെയ്യുന്നവർ
പോഷകാഹാര കുറവുള്ളവർ
തുറസായ സ്ഥലങ്ങളിൽ താമസിക്കുന്നവർ
മദ്യപിക്കുന്നവർ
അമിതചൂടിൽ കഠിനജോലികൾ ചെയ്യുന്നവർക്ക് സൂര്യാഘാത സാദ്ധ്യത ഏറെയാണ്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം
ആരോഗ്യ പ്രവർത്തകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |