കൊല്ലം: ജില്ലയുടെ വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിന് കായൽ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ജലഗതാഗത വകുപ്പിന്റെ 'സീ അഷ്ടമുടി' ടൂറിസം ബോട്ട് സർവീസ് ഉദ്ഘാടനം കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജലഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് നൂതന പദ്ധതികൾ ആവിഷ്കരിക്കാൻ ബഡ്‌ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും ടൂറിസം ഭൂപടത്തിൽ ജില്ല നിർണായക സ്ഥാനം നേടുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. എം.മുകേഷ് എം.എൽ.എ മുഖ്യാതിഥിയായി. സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, വാർഡ് കൗൺസിലർ ഹണി ബെഞ്ചമിൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി.വി.നായർ, ട്രാഫിക് സൂപ്രണ്ട് സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.
കൊല്ലം സ്റ്റേഷനിൽ നിന്ന് രാവിലെ 11.30ന് ആരംഭിച്ച് അഷ്ടമുടി, പെരിങ്ങാലം, പേഴുംതുരുത്ത് വഴി സാമ്പ്രാണിക്കൊടിയിലെത്തി ഒരു മണിക്കൂർ സമയം ദ്വീപ് സന്ദർശനവും കഴിഞ്ഞ് വൈകിട്ട് 4.30ന് തിരിച്ചെത്തുന്ന രീതിയിൽ അഞ്ചു മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണ് ഒരുക്കിയിരിക്കുന്നത്. അപ്പർ ഡെക്കിൽ 500 രൂപയും ലോവർ ഡെക്കിൽ 400 രൂപയുമാണ് നിരക്ക്. കുടുംബശ്രീ യൂണിറ്റുകൾ ഭക്ഷണശാല സജ്ജമാക്കിയിട്ടുണ്ട്. ബുക്കിംഗ്: 9400050390.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |