കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ഇരവിപുരത്തെ സ്വകാര്യ ഭൂമി ഏറ്റെടുത്ത് നൽകാൻ സർവകലാശാല അധികൃതർ ഉടൻ കളക്ടർക്ക് കത്ത് നൽകും.
കളക്ടർ കത്ത് റവന്യു വകുപ്പിന് കൈമാറി അനുമതി വാങ്ങിയ ശേഷം ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കും. ഇരവിപുരത്ത് നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കർ ഭൂമിയിൽ ആസ്ഥാന മന്ദിരം നിർമ്മിക്കാനാണ് സർവകലാശാലയുടെ ആലോചന.
ഉടമസ്ഥൻ ഭൂമി ആർസിന് മൂന്നേകാൽ ലക്ഷം രൂപയ്ക്ക് നൽകാമെന്ന് സർവകലാശാലയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാല ഭൂമിയുടെ രേഖകൾ നിയമ സംബന്ധമായ പരിശോധനകൾക്ക് യൂണിവേഴ്സിറ്റി സ്റ്റാൻഡിംഗ് കോൺസലിന് കൈമാറി. സ്റ്റാൻഡിംഗ് കോൺസൽ അനുകൂല മറുപടി നൽകിയ സാഹചര്യത്തിലാണ് സർവകലാശാല കളക്ടർക്ക് കത്ത് നൽകാൻ തീരുമാനിച്ചത്.
ജില്ലാ കോടതി സമുച്ചയം ലക്ഷ്യമിടുന്ന എൻ.ജി.ഒ ക്വാട്ടേഴ്സ് ഭൂമിയിലെ മണ്ണിന്റെ ബലക്കുറവ് കാരണം എസ്റ്റിമേറ്റ് തുക കുത്തനെ ഉയർന്നിരുന്നു. ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാൻ ഇരവിപുരത്തെ ഭൂമിയിലെ മണ്ണിന്റെ ബലവും ജലലഭ്യതയും പരിശോധിച്ചിരുന്നു. ഈ രണ്ട് പരിശോധനകളും അനുകൂലമാണെന്ന് സർവകലാശാല അധികൃതർ പറയുന്നു.
സാമ്പത്തിക തടസങ്ങളില്ല
ഭൂമി വാങ്ങാൻ 35 കോടിയും കെട്ടിട നിർമ്മാണത്തിന് 10 കോടിയും കഴിഞ്ഞ ബ്ഡജറ്റുകളിൽ സംസ്ഥാന സർക്കാർ അനുവദിച്ചു
അതിനാൽ വില നിശ്ചയിച്ചാൽ ഏറ്റെടുക്കലിന് സാമ്പത്തിക തടസങ്ങളുണ്ടാകില്ല
ഉടമസ്ഥൻ രേഖാമൂലം നിശ്ചിത വില അറിയിച്ചതിനാൽ ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരമുള്ള വില നിർണയ നടപടികളിലേക്ക് പോകാനിടയില്ല
പകരം ഉടമസ്ഥനുമായി വില പേശി തുക ഉറപ്പിക്കാനാണ് സാദ്ധ്യത
വിപുലമായ മാസ്റ്റർ പ്ലാൻ
സർവകലാശാല ആസ്ഥാനത്തിന് വിപുലമായ മാസ്റ്റർ പ്ലാനാണുള്ളത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാഡമിക്ക് ബ്ലോക്ക് ആൻഡ് ട്രെയിനിംഗ് സെന്റർ, വെർച്വൽ സ്റ്റുഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, ഗവേഷണ കേന്ദ്രം, ശ്രീനാരായണഗുരു നവോത്ഥാന മ്യൂസിയം, പബ്ലിക്കേഷൻ ഡിവിഷൻ, കായിക വിനോദ സംവിധാനങ്ങൾ, ബൊട്ടാണിക്കൽ ഗാർഡൻ, സ്റ്റാഫുകൾക്കുള്ള റെസിഡൻഷ്യൽ കോംപ്ലക്സ്, ഹോസ്റ്റൽ, ഉയർന്ന ഉദ്യോഗസ്ഥർക്ക് ബംഗ്ലാവ്, ഓഡിറ്റോറിയം, തീയേറ്റർ, കാന്റീൻ, സന്ദർശക ഗാലറി, ഗസ്റ്റ് ഹൗസ് തുടങ്ങിയ സൗകര്യങ്ങളാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |